സെക്രട്ടേറിയറ്റ് തീപിടുത്തം: ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ല; അന്തിമ ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തം ഷോർട്ട് സർക്യൂട്ടല്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീപിടുത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നതായി റിപ്പോർട്ടിലുണ്ട്.ഇവ തീപിടുത്തത്തിന് കാരണമായോ എന്ന് കണ്ടെത്തിയിട്ടില്ല. തീപിടുത്ത കാരണം വ്യക്തമാകാത്തതിനാൽ വിദഗ്ധ ഫോറൻസിക് പരിശോധന വീണ്ടും നടത്താൻ ആലോചനയുണ്ട്. കൊച്ചിയിലോ ബംഗളൂരുവിലോ ഡൽഹിയിലോ ആയിരിക്കും പരിശോധന നടക്കുക.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കാൻ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു സർക്കാർ വാദം.
No comments