Breaking News

ചെറുപുഴ പോലീസ് സ്‌റ്റേഷനിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം


ചെറുപുഴ: പാടിയോട്ടുചാലിലെ ഓട്ടോ റിക്ഷ തൊഴിലാളിയും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ പാടിക്കൊച്ചിയിലെ വി.പി. നോബിളിന്റെ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ചെറുപുഴ സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചിനു ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ പോലീസ് നടത്തിയ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാവിലെ 10.30 ഓടെയാണ്   പെരിങ്ങോം, വയക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെറുപുഴ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയത്. കാക്കേഞ്ചാലില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷനുമുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്നു ഡിസിസി സെക്രട്ടറി എ.പി. നാരായണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രവി പൊന്നംവയല്‍, കെ.കെ. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതിന് ശേഷമാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പിരിഞ്ഞുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് പിന്തുടര്‍ന്നു പിടികൂടിയതും സംഘര്‍ഷം രൂക്ഷമാക്കി. ഇതിനിടെ ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണനു ദേഹാസ്വാസ്ഥ്യമുണ്ടായി. ഇയാളെ ഉടന്‍ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചിനു നേതൃത്വം നല്‍കിയതിന് 16 പേരെ അറസ്റ്റുചെയ്ത പോലീസ് പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ എല്ലാവരെയും വിട്ടയച്ചു.

No comments