Breaking News

ക്ഷീരകര്‍ഷകനും പശുക്കള്‍ക്കും ഇന്‍ഷുറന്‍സ്; ഗോസമൃദ്ധി പദ്ധതിയില്‍ ചേരാം


ആശങ്കകള്‍ ഒന്നുമില്ലാതെ ക്ഷീരസംരംഭം നടത്താനും. അപ്രതീക്ഷമായെത്തുന്ന അപകടങ്ങള്‍ വരുത്തിവെയ്ക്കുന്ന സാമ്പത്തിക നഷ്ടം നികത്താനും ഇന്‍ഷുറന്‍സിനേക്കാള്‍ മികച്ച ഒരു വഴിയില്ല. ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഉണ്ടെങ്കില്‍ മറ്റൊരു സഹായത്തിനു കാത്തുനില്‍ക്കാതെ സ്വയം അതിജീവനം സാധ്യമാവും . നിനച്ചിരിക്കാത്ത സമയങ്ങളില്‍ തൊഴുത്തിന്റെ പടികയറിയെത്തുന്ന അപകടങ്ങള്‍ വരുത്തിവെക്കുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാനും, നിത്യജീവനോപാധി തിരിച്ചുപിടിയ്ക്കാനും കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. ഇന്ന് ക്ഷീരമേഖലയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ളതും, കര്‍ഷകര്‍ക്കേറെ പ്രിയമുള്ളതുമായ പദ്ധതിയാണ് സംസ്ഥാനമൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോസമൃദ്ധി പ്ലസ്. 2017 മുതല്‍ നടപ്പിലാക്കി തുടങ്ങിയ ഈ പശു ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്ന് തങ്ങളുടെ ക്ഷീരസംരംഭങ്ങള്‍ സാമ്പത്തിക സുരക്ഷിതമാക്കിയ കര്‍ഷകര്‍ ഇന്ന് സംസ്ഥാനത്ത് ഏറെയുണ്ട്. പശുക്കള്‍ക്ക് മാത്രമല്ല അവയുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്കും ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു എന്നതും ഗോസമൃദ്ധി പ്ലസ് പദ്ധതിയുടെ മേന്‍മയാണ്. ഏറെ പുതുമകളോടെയും, പ്രീമിയം നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ കുറച്ചും ഗോസമൃദ്ധി പ്ലസ് പദ്ധതിയുടെ 2020-21 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടത് ഈയിടെയാണ്.


ഗോസമൃദ്ധി പ്ലസ് പദ്ധതിയില്‍ ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലയളവുകളിലേക്കുള്ള രണ്ട് പോളിസികളാണുള്ളത്. കര്‍ഷകര്‍ക്ക് ഇഷ്ടാനുസരണം ഇതില്‍ നിന്നും പോളിസികള്‍ തിരഞ്ഞെടുക്കാം. 7 ലിറ്ററോ അതിന് മുകളിലോ കറവയുള്ള പശുക്കള്‍, എരുമകള്‍ എന്നിവയെ കൂടാതെ 7 മാസത്തിന് മുകളില്‍ ഗര്‍ഭമുള്ള കിടാരികളെയും എരുമക്കുട്ടികളെയും ഇന്‍ഷുര്‍ ചെയ്യാന്‍ പദ്ധതിയില്‍ അവസരമുണ്ട്. ഒരുവര്‍ഷത്തേക്ക് പോളിസിയെടുക്കാന്‍ ഉരുവിന്റെ മതിപ്പുവിലയുടെ 1.95 ശതമാനവും, മൂന്ന് വര്‍ഷത്തേക്ക് 4.85 ശതമാനവുമാണ് പ്രീമിയം തുക. 65000 രൂപ വരെ മതിപ്പുവില കണക്കാക്കി എടുക്കുന്ന പോളിസികളുടെ പ്രീമിയം തുകയില്‍ സര്‍ക്കാര്‍ സബ്‌സിഡിയും അനുവദിക്കും. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രീമിയത്തിന്റെ 50 ശതമാനവും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് പ്രീമിയം തുകയുടെ 75 ശതമാനവുമാണ് സബ്‌സിഡി.

പശുക്കള്‍ക്ക് 65000 രൂപക്ക് മുകളില്‍ മതിപ്പുവിലയുണ്ടെങ്കില്‍ ഇതേ പ്രീമിയം നിരക്കില്‍ അധിക പോളിസികള്‍ എടുക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. എന്നാല്‍ 65000 രൂപയ്ക്ക് മുകളിലുള്ള ഉരുവിന്റെ വിലയുടെ പ്രീമിയം പൂര്‍ണ്ണമായും ഗുണഭോക്താവ് തന്നെ വഹിക്കണം. ഈ അധിക തുകയില്‍ സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാവില്ല.


ഇന്‍ഷുര്‍ ചെയ്ത വളര്‍ത്തുമൃഗങ്ങള്‍ മരണപ്പെട്ടാല്‍ പോളിസി പ്രകാരമുള്ള പൂര്‍ണ്ണമായ തുകയും അവയുടെ ഉല്‍പ്പാദന-പ്രത്യുല്‍പ്പാദന ശേഷികള്‍ നഷ്ടമാവുന്ന തരത്തിലുള്ള രോഗാവസ്ഥകള്‍ പിടിപെട്ടാല്‍ പോളിസിയുടെ 75 % തുകയും കര്‍ഷകന് ലഭിക്കും. പശുക്കളെ പോളിസി കാലയളവില്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ പോളിസി പുതിയ ഉടമയിലേക്ക് മാറ്റാനുളള സൗകര്യവും പദ്ധതിയില്‍ ലഭിക്കും.


പശുക്കള്‍ക്ക് മാത്രമല്ല ക്ഷീരകര്‍ഷകര്‍ക്കും


തങ്ങളുടെ ഉരുക്കളെ ഇന്‍ഷുര്‍ ചെയ്യുന്നതിനൊപ്പം തീരെ തുച്ഛമായ പ്രീമിയം തുക അടച്ചാല്‍ ഉരുവിന്റെ ഉടമയായ കര്‍ഷകനും ഒരു വര്ഷത്തേക്കോ മൂന്ന് വര്‍ഷത്തേക്കോ 5 ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സും ഗോസമൃദ്ധി പ്ലസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപകടമരണത്തിനും പൂര്‍ണ്ണമോ ഭാഗികമോ ആയ അംഗവൈകല്യം സംഭവിച്ചാലും പോളിസി തുക ലഭ്യമാവും. ഒരു വര്‍ഷത്തേക്ക് 22 രൂപയും മൂന്നുവര്‍ഷത്തേക്ക് 58 രൂപയും മാത്രമാണ് പോളിസിയുടെ പ്രീമിയം നിരക്കുകള്‍. കര്‍ഷകരുടെ വ്യക്തിസുരക്ഷാ ഇന്‍ഷൂറന്‍സിന് സര്‍ക്കാറിന്റെ സബ്‌സിഡിയില്ല.


ഫീല്‍ഡ് തലത്തില്‍ ഗോസമൃദ്ധി പദ്ധതിയിലേക്ക് പശുക്കളെ തിരഞ്ഞെടുക്കുന്നതും, കര്‍ഷകരുമായി ചര്‍ച്ചചെയ്ത് വിപണിവില നിര്‍ണ്ണയിക്കുന്നതും, തിരിച്ചറിയല്‍ അടയാളമായ ഇയര്‍ ടാഗിംങ്ങ് നടത്തുന്നതും മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി സര്‍ജന്‍മാരാണ് . ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ കര്‍ഷകവിഹിതം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് സമാഹരിക്കുക. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചോ, ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ പ്രീമിയം അടക്കാം. മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും ഭൂമിക എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയും നടപ്പിലാക്കുന്ന പദ്ധതിയില്‍ ക്ഷീരകര്‍ഷകരെ പൂര്‍ണ്ണമായും ജിയോമാപ്പിംഗ് നടത്താനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനും ലക്ഷ്യമിടുന്നുണ്ട്.


ഇന്‍ഷുറന്‍സ് ഈ കാര്യങ്ങള്‍ ഓര്‍ത്തുവെക്കാം


1- ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്ന സമയത്ത് മൃഗങ്ങള്‍ക്ക് പൂര്‍ണ്ണ ആരോഗ്യമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. മതിയായ വാസസ്ഥലവും യഥേഷ്ടം കുടിവെള്ളവും പോഷകാഹാരവുമെല്ലാം ഉറപ്പുവരുത്തുകയും വേണം. ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാനും കൃത്യമായ ഇടവേളകളില്‍ ആന്തര ബാഹ്യപരാദങ്ങള്‍ക്കെതിരെ മരുന്നുകള്‍ നല്‍കാനും ശ്രദ്ധിക്കണം. കുളമ്പുരോഗം, കുരലടപ്പന്‍, ബ്രൂസല്ലോസിസ് തുടങ്ങിയ പ്രതിരോധകുത്തിവെപ്പുകള്‍ ലഭ്യമായ അസുഖങ്ങള്‍ പിടിപെട്ട് പശുക്കള്‍ മരണപ്പെട്ടാല്‍ ഈ രോഗങ്ങള്‍ക്കെതിരെ പ്രതിരോധകുത്തിവെപ്പുകള്‍ മുന്‍കൂട്ടി എടുത്തിട്ടുളള ഉരുക്കളാണെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.


2- കമ്മലില്ലെങ്കില്‍ പോളിസിയില്ല- ഏതെങ്കിലും കാരണവശാല്‍ തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെ വിവരം ഡോക്ടറെ അറിയിക്കണം. ഡോക്ടറുടെ സഹായത്തോടെ ഉരുവിന് പുതിയ ടാഗ് അടിച്ച് അതിന്റെ ഫോട്ടോ സഹിതം ഇന്‍ഷുറന്‍സ് കമ്പനിയില്‍ എഴുതി സമര്‍പ്പിക്കണം. ഇന്‍ഷുറസിനായുള്ള അപേക്ഷയോടൊപ്പം കാതിലെ കമ്മലും ഹാജരാക്കേണ്ടത് പ്രധാനമാണ്.


3- വളര്‍ത്തുമൃഗങ്ങളുടെ അസുഖങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുമായി തന്നെ ബന്ധപ്പെട്ട് കൃത്യമായ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. അംഗീകൃത ഡോക്ടറുടെ ചികിത്സാരേഖയും സാക്ഷ്യപത്രവും ക്ലെയിം തീര്‍പ്പാക്കാന്‍ നിര്‍ബന്ധമാണ്. ഉത്പാദന പ്രത്യുല്‍പ്പാദന ശേഷി നഷ്ടപ്പെട്ടതോ, സ്ഥിരമായ പൂര്‍ണ്ണ അംഗവൈകല്യം സംഭവിച്ചതോ ആയ സാഹചര്യങ്ങളില്‍ ചികിത്സയുടെ വിവരങ്ങള്‍ അടങ്ങിയ പൂര്‍ണ്ണ രേഖ, മരുന്നുപയോഗത്തിന്റെ രേഖകള്‍, മരുന്ന് ബില്ലുകള്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ ലഭിയ്ക്കുന്ന ക്ലെയിം ഫോമിനോടൊപ്പം ഇത്തരം ചികിത്സാ രേഖകളും ബില്ലുകളുമെല്ലാം സുരക്ഷിതമായി സൂക്ഷിക്കാന്‍ ക്ഷീരകര്‍ഷകര്‍ മറക്കരുത്.


4- വന്ധ്യതയടക്കം പ്രത്യുത്പാദനശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കൊപ്പം മൃഗസംരക്ഷണവകുപ്പിന്റെ ഓണ്‍ലൈന്‍ കൃത്രിമ ബീജധാന രജിസ്റ്ററിലെ വിവരങ്ങളുടെ പ്രിന്റൗട്ട് എടുത്ത് ചേര്‍ക്കണം. ഓരോ പശുക്കളുടെയും കൃത്രിമ ബീജധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വകുപ്പ് ഓണ്‍ലൈനായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് തന്നെ പശുക്കളിലെ കൃത്രിമ ബീജാധാനം നടത്താന്‍ ശ്രദ്ധിക്കണം.


5- പ്രകൃതിദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍ തുടങ്ങി ശസ്ത്രക്രിയക്കിടെ അപകടം സംഭവിച്ചാല്‍ വരെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടും..പശുവിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കുക, കശാപ്പു ചെയ്യുക, കളവുപോവുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ച് ചുരുങ്ങിയത് 15 ദിവസത്തിനു ശേഷം മാത്രം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും ഓര്‍ക്കണം.


6- പോളിസി കാലാവധി തീരും മുമ്പ് ഉരുവിനെ കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍ വിവരം കമ്പനി/ബാങ്കിനെ അറിയിച്ച് ക്ലെയിം പുതിയ ഉടമയുടെ പേരിലേക്ക് മാറ്റേണ്ടതാണ്. മൃഗങ്ങളെ കൈമാറ്റം ചെയ്താലും പദ്ധതിയ്ക്ക് കീഴില്‍ എടുത്തിട്ടുള്ള കര്‍ഷകരുടെ വ്യക്തിപരമായ ഇന്‍ഷുറന്‍സ് പോളിസി നിലനില്‍ക്കുമെന്ന കാര്യം ഓര്‍ത്തുവെക്കണം.


7- പോളിസിയെടുക്കുന്ന സമയത്ത് ലഭിക്കുന്ന ക്ലെയിം ഫോറവും, മറ്റു രേഖകളും സുരക്ഷിതമായി സൂക്ഷിച്ച് വെക്കണം. അപകടങ്ങള്‍ സംഭവിച്ചാല്‍ ധനസഹായത്തിനുള്ള അപേക്ഷ സര്‍ക്കാര്‍ വെറ്ററിനറി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ക്ലെയിം ഫോം, മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ സഹിതം 15 ദിവസത്തിനുള്ളില്‍ കമ്പനിയില്‍ സമര്‍പ്പിക്കണം. തൃപ്തികരമാണെങ്കില്‍ 15 ദിവസത്തിനകം പണം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.


തങ്ങളുടെ ക്ഷീരസംരംഭത്തെയും ഗോസമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ തൊട്ടടുത്ത സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ ബന്ധപ്പെട്ടാല്‍ മതി. മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ള പശുക്കളെ വീണ്ടും ഈ പദ്ധതികള്‍ക്ക് കീഴില്‍ ഇന്‍ഷുര്‍ ചെയ്യേണ്ടതില്ല.

No comments