ദത്തെടുത്ത മകളുമായി സീബ്രാ ലൈനിലൂടെ കടക്കുന്നതിനിടെ വാഹനം ഇടിച്ചു; അമ്മ മരിച്ചു; മകൾ അദ്ഭുതകരമായി രക്ഷപെട്ടു
കോട്ടയം: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു വീട്ടമ്മ മരിച്ചു. ചെറുവാണ്ടൂർ വള്ളോംകുന്നേൽ വീട്ടിൽ എം.പി.ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മകൾ ജൂവലിനെ (6) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണർകാട്-പട്ടിത്താനം ബൈപ്പാസിൽ ചെറുവാണ്ടൂർ പള്ളിപ്പടിക്കുസമീപം കഴിഞ്ഞ ദിവസം ഏഴരയോടെയായിരുന്നു അപകടം.
കല്ല്യാണം കഴിഞ്ഞ് പതിനൊന്ന് വർഷം കഴിഞ്ഞിട്ടും ജോയി-സാലി ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഇനി കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഒമ്പത് ദിവസങ്ങൾക്ക് മുമ്പാണ് നടപടിക്രമങ്ങൾ അനുസരിച്ച് ഇവർ ഡൽഹിയിൽ നിന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. ജുവല്‍ എന്ന് പേരിട്ട തന്‍റെ മകളെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിക്കുന്നതിനായി കൊണ്ടു പോയി മടങ്ങുന്ന വഴിയാണ് അപകടത്തിന്‍റെ രൂപത്തിൽ മരണം സാലിയെ തേടിയെത്തിയത്.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഈ ഭാഗത്ത് വെളിച്ചം കുറവായിരുന്നു. അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ അമ്മയെയും മകളെയും ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജുവൽ റോഡിനു വശത്തേക്ക് തെറിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സാലി മരണത്തിന് കീഴടങ്ങി.കുട്ടി ഇപ്പോൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാലിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബംഗളൂരുവിൽ നഴ്‌സായിരുന്ന സാലി അടുത്തകാലത്താണ് നാട്ടിലെത്തിയത്. ചെറുവാണ്ടൂരിൽ വീടിനോട് ചേർന്ന് സ്റ്റേഷനറിക്കട നടത്തി വരികയായിരുന്നു . ഭർത്താവ് ജോയിക്ക് കറുകച്ചാലിൽ സ്‌റ്റേഷനറിക്കടയുണ്ട്.

No comments