കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; യുവാവിന്‍റെ കൈപ്പത്തി തകർന്നു
കണ്ണൂര്‍: കതിരൂരിന് സമീപം ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റുപോയ നിലയിൽ. കതിരൂര്‍ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് നിർമ്മിക്കുന്നതിനിടെ ആണ് നിജേഷിന് കൈകളിൽ ഗുരുതരമായി പരിക്കേറ്റത്. രണ്ടു കൈപ്പത്തികളും അറ്റുപോയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ ആദ്യം തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. എന്നാൽ എന്നാൽ കൈപ്പത്തികൾ തുന്നിച്ചേർക്കാൻ ആകില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചതോടെ പിന്നീട് നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്നാണ് വിവരം.
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. പൊലീസ് പ്രദേശത്ത് നിന്നും ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് വ്യാപക പരിശോധന നടത്തുകയും ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരെയും ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തി പരിശോധന ഇന്നും തുടരും.
നിജേഷിനൊപ്പം ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾ തുടർച്ചയായി നടക്കുന്ന പ്രദേശമാണ് കതിരൂർ. അതുകൊണ്ടുതന്നെ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ അപകടമുണ്ടായെന്ന വാർത്ത നാട്ടുകാരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

No comments