Breaking News

ജോസ് കെ മാണി വിജയിക്കുമെന്ന് ബെറ്റ് വെച്ചു; നേതാവിന്റെ പാതി മീശ പോയി


കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പാലായിലെ പരാജയത്തിന് പിന്നാലെ പാതി മീശവടിച്ച് കെടിയുസിഎം കോട്ടയം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി. ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്ന് പൗലോസ് കടമ്പംകുഴി സുഹൃത്തുമായി ബെറ്റ് വെച്ചിരുന്നു. എന്നാല്‍ ഇരുവരും പരാജയപ്പെടുകയായിരുന്നു. പിന്നാലെയാണ് പകുതി മീശ വടിച്ചത്.

സംഭവത്തില്‍ പൗലോസിന്റെ പ്രതികരണം ഇപ്രകാരമാണ്. ''ഇന്നലെ വന്ന തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും എന്റെ നിയോജകണ്ഡലം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെട്ടു. എന്റെ ഒരു സ്‌നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു. ഇവരുടെ പരാജയം ഉള്‍കൊണ്ട് കൊണ്ട് മീഴ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ആദ്യമായി മീശവടിച്ചു. ഇതുകൊണ്ടാന്നും തളരില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പാഠം ഉള്‍കൊണ്ട് കൊണ്ട് മുന്നോട്ട് വരും. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാവും.''



നേരത്തെ പൗലോസ് കടമ്പം കുഴി വ്യത്യസ്തമായ പ്രതിഷേധ സമരങ്ങളിലൂടെയും വാർത്തകളിൽ ഇടം നേടിയിരുന്നു. തുടര്‍ച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പൗലോസ് കടമ്പംകുഴി ശവപ്പെട്ടിയില്‍ കിടന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെ പ്രവര്‍ത്തകന്‍ വെച്ചുകൊടുത്ത പഞ്ഞി, ശ്വാസം വിട്ടപ്പോള്‍ തെറിച്ചുപോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


പാലാ അസംബ്ലി മണ്ഡലത്തിൽ 11,246 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പൻ ജയിച്ചത്. കാപ്പന് ആകെ 67,638 വോട്ടുകളും ജോസ് കെ മാണിക്ക് 52,697 വോട്ടുകളും ലഭിച്ചു. എന്നാല്‍ പാലായില്‍ ബിജെപിയുമായി ചേര്‍ന്ന് മാണി സി കാപ്പന്‍ വോട്ടുകച്ചവടം നടത്തിയെന്നാണ് ജോസ് കെ മാണി ആരോപിക്കുന്നത്. തന്റെ തോല്‍വിയ്ക്ക് പിന്നിലെ കാരണങ്ങളിലൊന്ന് മണ്ഡലത്തില്‍ വോട്ടുകച്ചവടമാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

No comments