Breaking News

യുഎഇയിലേക്കുള്ള വിമാന സർവീസ് ജൂലൈ ആറ് വരെ ഉണ്ടാകില്ലെന്ന് എയർഇന്ത്യ




ന്യൂഡല്‍ഹി: യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂലൈ ആറ് വരെ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായി ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശനാനുമതി നല്‍കിയിരുന്നു. ഇതോടെ ഉടൻ സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന പ്രവാസികൾ എയർ ഇന്ത്യയുടെ പ്രഖ്യാപനത്തോടെ ആശങ്കയിലായി.

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് ഔദ്യോഗിക ടിറ്റർ ഹാൻഡിലിലൂടെ എയര്‍ ഇന്ത്യ അറിയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബുധനാഴ്ച മുതല്‍ വരാമെന്നത് ഉൾപ്പടെയുള്ള ഇളവുകൾ യു എ ഇ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും അറിയിച്ചു. ചില വിമാനക്കമ്പനികള്‍ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിര്‍ത്തിവെച്ചു. ഒടുവിൽ എയർ ഇന്ത്യയുടെ പ്രഖ്യാപനം കൂടി വന്നതോടെ പ്രവാസികൾ ആശങ്കയിലായി.

അതിനിടെ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരുമായി ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ വിമാനം ദുബായിലേക്ക് ജൂണ്‍ 18നാണ് പറന്നത്. ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിന്‍ ഡോസുകളും സ്വീകരിച്ച ജീവനക്കാരുമായി അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന ആദ്യത്തെ എയര്‍ലൈനാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്.


ഡല്‍ഹിയില്‍ നിന്ന് രാവിലെ 10.40 മണിക്ക് പുറപ്പെട്ട IX 191 വിമാനത്തിലെ പൈലറ്റുമാരും, മറ്റു ജീവനക്കാരും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ക്യാപ്റ്റന്മാരായ ഡി ആര്‍ ഗുപ്തയും ക്യാപ്റ്റന്മാരായ അലോക് കുമാറുമായിരുന്നു വിമാനത്തിലെ പൈലറ്റുമാര്‍. വെങ്കട് കെല്ല, പ്രവീന്‍ ചന്ദ്ര, പ്രവീണ്‍ ചൗഗ്ലേ, മനീഷ കാംബ്ലേ തുടങ്ങിയവരാണ് വിമാനത്തിലെ മറ്റു ജീവനക്കാര്‍. ദുബായില്‍ നിന്ന് ജയ്പൂരിലേക്കും പിന്നീട് ഡല്‍ഹിയിലേക്കുമുള്ള IX 196 ഫ്‌ലൈറ്റിലും ഇതേ ജീവനക്കാര്‍ തന്നെയാണുണ്ടായിരുന്നത്.





'വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ള മുഴുവന്‍ ക്രൂ അംഗങ്ങളെയും മുന്‍നിരപ്രവര്‍ത്തകര്‍ക്കും ഞങ്ങള്‍ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. ഇത് ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെത്തുകൊണ്ടാണ് ചെയ്തത്, ' എയര്‍ ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.


''ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരുമായി ആദ്യ അന്താരാഷ്ട്ര സര്‍വ്വീസ് നടത്തിയ വിമാന കന്പനിയായിരിക്കുകയാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസായിരുന്നു ആദ്യത്തെ വന്ദേ ഭാരത് മിഷന്‍ സര്‍വ്വീസ് നടത്തിയ വിമാന കന്പനിയും. കഴിഞ്ഞ വര്‍ഷം മെയ് 7 നാണ് അബൂദാബിയില്‍ നിന്ന് യാത്രക്കാരുമായി ആദ്യത്തെ വന്ദേ ഭാരത് മിഷന്‍ ഫ്‌ലൈറ്റ് ഇന്ത്യയിലേക്ക് പറന്നത്. ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,'' എയര്‍ ഇന്ത്യ പറഞ്ഞു.

കോവിഡ് മഹമാരിയുടെ പശ്ചാത്തലത്തില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ പലായന പ്രക്രിയയായിരുന്നു വന്ദേ ഭാരത് മിഷന്‍. ഇതില്‍ പ്രധാന പങ്കാളിയായിരുന്നു എയര്‍ ഇന്ത്യ. 7005ാളം സര്‍വ്വീസുകള്‍ ഇത്തരം എയര്‍ ഇന്ത്യ മാത്രം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം വരെ 1.63 മില്യണ് യാത്രക്കാരെ ഇതുവരി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യക്കായി.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തില്‍ രാജ്യത്ത് നിന്നുള്ള വിമാനങ്ങള്‍ നിയന്ത്രിച്ചിരിക്കുകയാണ് യുഎഇ. ഈയടുത്ത് ഭവേഷ് ജാവേരി എന്ന വ്യക്തി മുംബൈയില്‍നിന്ന് ദുബായിലേക്കു പോകുന്ന 360 സീറ്റുകളുള്ള വിമാനത്തില്‍ ഒറ്റ്ക്ക് യാത്ര് ചെയ്തത് വാര്‍ത്തകളില്‍ വന്നിരുന്നു. 18000 രൂപയുടെ ഇക്കണോമി ക്ലാസ് ടിക്കറ്റാണ് എടുത്തതെങ്കിലും വിമാനത്തിനുള്ളില്‍ ജാവേരിക്ക് രാജകീയ പരിഗണനയായിരുന്നു ലഭിച്ചത്. ജാവേരിക്കു വേണ്ടി മാത്രമായിരുന്നു വിമാനത്തിലെ അറിയിപ്പുകളും എയര്‍ ഹോസ്റ്റസുമാരുടെ സേവനവുമെല്ലാം.

No comments