യുവാവിന്‍റെ കൈവെട്ടി മാറ്റിയ സംഭവം; ഒളിവിലായിരുന്ന വീട്ടമ്മ അറസ്റ്റിൽ
ഇടുക്കി:അണക്കരയിൽ വാക്കേറ്റത്തിനിടെ യുവാവിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. യുവാവിന്‍റെ അയൽവാസിയായ പട്ടശേരിൽ ജോമോൾ ആണ് പിടിയിലായത്. നെടുങ്കണ്ടത്തിന് സമീപം ബന്ധുവിന്‍റെ വീട്ടിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം .മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് ജോമോൾ അയൽവാസിയായ താഴത്ത് പടവിൽ മനുവിന്‍റെ കൈപ്പത്തി വെട്ടി മാറ്റിയത്. സംഭവശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജോമോൾക്കു വേണ്ടി രണ്ടു ദിവസങ്ങളിലായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇവർ തമിഴ്നാട്ടിലേക്ക് കടന്നു എന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. എന്നാൽ കുടുംബവുമായി വളരെ അടുപ്പമുള്ള ഒരു യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നെടുങ്കണ്ടത്തിന് സമീപം ബന്ധുവീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചത്.
ഇതനുസരിച്ച് വ്യക്തമായ പദ്ധതി ആസൂത്രണം ചെയ്ത പൊലീസ് രാത്രി എട്ട് മണിയോടെ ജോമോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുമളി സി ഐ ജെ.എസ് സജി കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ വെട്ടേറ്റ മനുവിന്‍റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണിയാൾ.
ഈ സംഭവത്തിന് പിന്നാലെ ജോമോൾക്കെതിരെ സമാന ആരോപണം ഉന്നയിച്ച് മനുവിന്‍റെ സുഹൃത്ത് ജിബിൻ രംഗത്തെത്തിയിരുന്നു. തന്‍റെ പിതാവിന്റെ കയ്യും ജോമോൾ വെട്ടിയിരുന്നുവെന്ന കാര്യമാണ് ഇയാൾ വെളിപ്പെടുത്തിയത്.
പ്രകോപനമില്ലാതെയാണ് ജോമോള്‍ മനുവിന്റെ കൈവെട്ടിയതെന്നും നേരത്തേയും ഇവര്‍ ഇത്തരത്തില്‍ കൈ വെട്ടിയിട്ടുണ്ടെന്നുമായിരുന്നു ജിബിന്‍റെ വാക്കുകൾ. പത്ത് വര്‍ഷം മുമ്പ് തന്റെ പിതാവിനെ ജോമോളും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് അക്രമിച്ചിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും ജിബിന്‍ പറയുന്നു. വീട്ടിലെ വളര്‍ത്തുപട്ടിയുമായി ബന്ധപ്പെട്ട വിഷയമാണ് അന്ന് പ്രശ്‌നത്തിലേക്ക് നയിച്ചതെന്നായിരുന്നു ജിബിന്‍ വ്യക്തമാക്കിയത്.
No comments