Breaking News

മരം മുറി വിവാദം; ഇ.ചന്ദ്രശേഖരനേയും കെ.രാജുവിനേയും സി പി ഐ സംരക്ഷിക്കും


തിരുവനന്തപുരം:  മരം മുറി വിവാദത്തിൽ മുൻ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനേയും കെ.രാജുവിനേയും സംരക്ഷിക്കാൻ സി പി ഐ തീരുമാനം. റവന്യൂ വകുപ്പിൻ്റെ ഉത്തരവിൽ അപാകതയില്ലന്നും റവന്യു മന്ത്രി കെ.രാജൻ, ഇ.ചന്ദ്രശേഖരൻ, കെ.രാജു എന്നിവരുമായി കാനം രാജേന്ദ്രൻ നടത്തിയ ചർച്ചയിൽ വിലയിരുത്തലുണ്ടായി. പട്ടയഭൂമിയിൽ മരം മുറിക്കാൻ അനുവദിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ വിശദമായ കൂടിയാലോചനകൾക്കു ശേഷം തീരുമാനം മതിയെന്നാണ് ധാരണ.

വിവാദ ഉത്തരവിറക്കാനായ സാഹചര്യത്തെ കുറിച്ച് വിശദമായ ചർച്ചയാണ്  എം എൻ സ്മാരകത്തിൽ നടന്നത്. ഉത്തരവിൻ്റെ പേരിലുള്ള വിവാദം അനാവശ്യമാണ്. 2005 മുതൽ ഉയർന്നു വന്ന ആവശ്യമാണ് സർക്കാർ പരിഗണിച്ചത്. അതും പല തലങ്ങളിൽ നടത്തിയ കൂടിയാലോചനയ്ക്കു ശേഷം . സർവകക്ഷി യോഗവും മതമേലധ്യക്ഷരുടെ യോഗവും ഇക്കാര്യം ആവശ്യപ്പെട്ടു. ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എല്ലാ പട്ടയഭൂമിയിലും മരം മുറിക്കാൻ അവകാശം നൽകിയിട്ടില്ലെന്ന വിലയിരുത്തൽ ശരിയല്ലെന്നും വസ്തുതകൾ മറച്ചു വച്ച് വിവാദമുണ്ടാക്കുകയാണെന്നും ഇ.ചന്ദ്രശേഖരൻ വിശദീകരിച്ചു.

സദുദ്ദേശ്യത്തോടെയുള്ള ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തവർക്കെതിരെ നടപടി വേണമെന്നും സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിലൂടെ ക്രമക്കേട് നടത്തിയവരുടെ പങ്ക് വെളിച്ചത്തു വരുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. അതു വരെ സി പി ഐ നേതാക്കളുടെ ഭാഗത്തുനിന്ന് വിവാദ പ്രസ്താവനകൾ പാടില്ലെന്ന് കാനം നിർദ്ദേശിച്ചു. ലോക്ക് ഡൗണിനു ശേഷം സംസ്ഥാന എക്സിക്യുട്ടീവ് ചേർന്ന് പാർട്ടി നിലപാട് പ്രഖ്യാപിക്കും. അതുവരെ നേതാക്കളുടെ ഭാഗത്തു നിന്ന് കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകില്ല.പട്ടയഭൂമിയിൽ മരം മുറിക്കാൻ അനുമതി നൽകണമെന്നത് കർഷകരുടെ ദീർഘകാല ആവശ്യമാണ്. അത് അവഗണിക്കാനാകില്ല. എങ്കിലും ഇത്തരവിറക്കുന്നത് വിശദമായ ചർച്ചകൾക്കും നിയമോപദേശത്തിനും ശേഷം മതിയെന്നും ചർച്ചയിൽ ധാരണയായി.


2020 ഒക്ടോബര്‍ 24 ന് സംസ്ഥാന റവന്യു വകുപ്പ് ഇറക്കിയ ഉത്തരവാണ് വിവാദത്തിനു വഴി തുറന്നത്. പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് മറ്റനുമതിയുമില്ലാതെ മുറിക്കാമെന്നായിരുന്നു ആ ഉത്തരവ്. വിചിത്രമായൊരു നിർദേശവും അതിൽ ഉണ്ടായിരുന്നു. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു അത്. 2020 ഒക്ടോബര്‍ 24 ലെ  ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു  ഉത്തരവിറക്കി.

എന്തായാലൂം ആദ്യം ഇറക്കിയ ഉത്തരവിന്റെ മറവില്‍  100 ദിവസത്തിനിടെ  വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി പത്തനംതിട്ട എന്നീ  അഞ്ചു ജില്ലകളിലായി 100 കോടിയിലേറെ മരംകൊള്ള നടന്നതായാണ് കരുതുന്നത്. എന്നാൽ പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളും. പല  ജില്ലാ കലക്ടര്‍മാരുടെയും വനം വകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്.  2020 ഒക്ടോബര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ മറ്റൊരു  ഉത്തരവിറക്കി.  എന്നാൽ നേരത്തെ ഇറക്കിയ ഉത്തരവ് നിലനിന്ന നാലു മാസം കൊണ്ട്  ഒട്ടേറെ കൂറ്റന്‍ മരങ്ങള്‍ മുറിച്ച് എത്തേണ്ട ഇടത്ത് എത്തിക്കഴിഞ്ഞിരുന്നുവെന്നാണ്  പരിസ്ഥിതി പ്രവർത്തകരുടെ അനുമാനം.

No comments