Breaking News

മരംമുറിക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: വി ഡി സതീശന്‍




തിരുവനന്തപുരം | സംസ്ഥാനത്ത് വ്യാപകമായി നടന്ന മരംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എട്ട് ജില്ലകളിലായി നടന്നത് കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണെന്ന് സതീശന്‍ പറഞ്ഞു. മരംമുറിക്കുള്ള ഉത്തരവ് സദുദ്ദേശത്തോടെ ആയിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കൊള്ളക്ക് പിറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

രണ്ട് വകുപ്പുകളും രണ്ടു വകുപ്പു മന്ത്രിമാരും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ, നിയമ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ, മന്ത്രിസഭയുടെയോ ഭരണ മുന്നണിയുടെയോ അനുമതിയുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 1964 ലെയും 2005 ലെയും നിയമങ്ങള്‍ വളച്ചൊടിച്ചും പ്രധാന ഭാഗങ്ങള്‍ മറച്ചുവച്ചുമാണ് ഉത്തരവിറക്കിയിട്ടുള്ളത്. കര്‍ഷകരെ സഹായിക്കുന്നതിന് ആവശ്യമായ രീതിയില്‍ ഉത്തരവ് പുതുക്കുമെന്ന് പറയുന്നത് പൊള്ളയാണ്. കര്‍ഷകരെ സഹായിക്കാന്‍ നിയമത്തിലും ചട്ടത്തിലുമാണ് ഭേദഗതി വരുത്തേണ്ടത് എന്നിരിക്കെ, കര്‍ഷകരെ മുന്നില്‍ നിര്‍ത്തി വനം മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നതെന്നത് വ്യക്തമാണ്.


വനം കൊള്ള നടന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വനം, റവന്യൂ വകുപ്പുകള്‍ ഒഴിഞ്ഞുമാറുകയാണ്. പട്ടയം നല്‍കുമ്പോഴുള്ള ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാണ്. അതിന്റെ കസ്റ്റോഡിയന്‍ റവന്യു വകുപ്പാണ്. വില്ലേജ് ഓഫീസില്‍ മരത്തിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണം. മരം മുറിച്ചാല്‍ പരാതി കൊടുക്കേണ്ടത് തഹസില്‍ദാറോ വില്ലേജ് ഓഫീസറോ ആണ്. അവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇത് മനപ്പൂര്‍വമായി കേസ് ദുര്‍ബലപ്പെടുത്താനാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.



No comments