മൈസൂരു കൂട്ടബലാത്സംഗ കേസിൽ അഞ്ചുപേർ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
ബംഗളൂരു: മൈസൂരുവിൽ എം ബി എ വിദ്യാർഥിനിയായ 22കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ചുപേരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ നാലു എഞ്ചിനീയറിങ് വിദ്യാർഥികൾ തമിഴ്നാട് സ്വദേശികളാണ്. ഒരാൾ കർണാടക സ്വദേശിയുമെന്നാണ് വിവരം. മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മലയാളികളാണെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവർ കേരളത്തിൽ ഒളിവിൽ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിരുന്നു.
സംഭവം നടന്ന ചൊവ്വാഴ്ച രാത്രി മൈസൂരു ചാമുണ്ഡി കുന്നിന്റെ താഴ്വരയിലെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ സംശയം ഇവരിലേക്കെത്തിയത്. സംഭവ സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ചൊവ്വാഴ്ച എഞ്ചിനീയറിങ് വിദ്യാർഥികളായ നാലുപേരും മൈസൂരുവിലുണ്ടായിരുന്നതായാണ് വിവരം. സംഭവം നടന്നതിനുശേഷം ഇവർ കോളജിൽ ബുധനാഴ്ചത്തെ പരീക്ഷ എഴുതിയിരുന്നില്ല. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതും സംശയത്തിനിടയാക്കി.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം ബി എ വിദ്യാർഥിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഓടെയാണ് ബൈക്കിൽ പോയത്. തുടർന്ന് ബൈക്കിൽനിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിന്റെ തലക്കടിച്ചു. ബോധം വന്നപ്പോൾ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടിൽനിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവൻ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിന്റെ മൊഴി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിന്റെ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എ ഡി ജി പി സി.എച്ച്. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവ സ്ഥലത്തുനിന്നും ഡി എൻ എ സാംപിളും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് ഡി ജി പി പ്രവീൺ സൂദിനോട് മേൽനോട്ടം വഹിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
No comments