വെസ്റ്റ് എളേരി വാക്‌സിൻ കേന്ദ്രത്തിനായി മദ്രസാ കെട്ടിടം വിട്ടുനൽകി മൗക്കോട് ജമാഅത്ത് കമ്മറ്റി മാതൃകയായി
കുന്നുംകൈ: വാക്സിൻ നൽകുന്നതിന് ആശുപത്രിയിലെ സൗകര്യം അപര്യാപ്തമായതിനാൽ തൊട്ടടുത്തുള്ള മൗക്കോട് നജാത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള മദ്രസ്സ കെട്ടിടം വിട്ടു നൽകി മാതൃകയായി. വെസ്റ്റ് എളേരി പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആവശ്യപ്രകാരമാണ് വാക്സിന്‍ നല്‍കുന്നതിനു ജമാഅത്ത് കമ്മിറ്റി മദ്രസ്സ വിട്ടു നല്‍കിയത്. മൂന്നു മാസം മുമ്പാണ് വാക്സിൻ കേന്ദ്രം ഇവിടത്തേക്കു മാറ്റിയത്. നിലവിലുള്ള ആശുപത്രി കെട്ടിടത്തിൽ സ്ഥല സൗകര്യം ഇല്ലാത്തതിനാലാണ് മാറ്റിസ്ഥാപിച്ചത്. ദിനം പ്രതി ഇരുനൂറോളം പേർക്കാണ് മദ്രസ്സയിലെ കേന്ദ്രത്തിൽ വെച്ച് വാക്സിൻ നൽകി വരുന്നത്. മദ്രസ്സ കെട്ടിടം കൂടാതെ പള്ളിയുടെ ശുചിമുറി പൂര്‍ണ്ണമായും വിട്ടുനനല്‍കിയും വാക്സിൻ എടുക്കാൻ വരുന്നവരുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സൗകര്യവും ജമാഅത്ത് കമ്മിറ്റി ഒരുക്കി നൽകിയിട്ടുണ്ട്. നേരെത്തെ ജില്ലയ്ക്ക് പുറത്ത് കണ്ണൂർ ജില്ലയിൽ നിന്ന് ഓൺലൈൻ വഴി ബുക്ക് ചെയ്തുവരുന്നവർ നേരെത്തെ തന്നെ എത്തുന്നവര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും ഇവിടെ സൗകര്യമേപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരെ കൂടാതെ മുഴുവൻ സമയവും മൂന്ന് വളണ്ടിയമാരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. വാക്സിൻ എടുക്കാനെത്തുന്നവർക്കുള്ള കുടിവെള്ളവും സ്പോട്ട് രെജിസ്ട്രേഷൻ കൗണ്ടറും വൈദ്യുതി നിലച്ചാല്‍ ജനറേറ്റർ സൗകര്യവും കമ്മിറ്റി സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സദാസമയം വാക്സിൻ കേന്ദ്രത്തിൽ എത്തി നിര്‍ദേശം നൽകിവരുന്നു. ജമാഅത്ത് ഖത്തീബ് നിസാർ ദാരിമി, ജമാഅത്ത് പ്രസിഡന്റ് പി ഉമർ മൗലവി, ജനറല്‍സെക്രട്ടറി കെ വി ഇബ്രാഹിം കുട്ടി, ട്രഷറർ അസീസ് പുഴക്കര എന്നിവർ വാക്സിൻ കേന്ദ്രത്തിൽ സഹായിച്ചു വരുന്നു. വളണ്ടിയര്‍മാരായ ഷബീർ, പി കെ റാഷിദ്, മുബഷിർ എന്നിവരും എല്ലായിപ്പോഴും കൂടെയുണ്ട്.
No comments