Breaking News

ഡബ്ല്യുഐപിആർ 10 മുകളിൽ; ജില്ലയിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ

 


കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിലെ  അഞ്ച് വാര്‍ഡുകളെ ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി. 

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍:

കള്ളാര്‍: വാര്‍ഡ് 4, ഡബ്ല്യുഐപിആര്‍ 22.49, കയ്യൂര്‍-ചീമേനി: വാര്‍ഡ് 13, 10.47, കോടോം-ബേളൂര്‍: വാര്‍ഡ് 16, 11.99, വാര്‍ഡ് 19, 10.78, മടിക്കൈ: വാര്‍ഡ് 7, 10.12.

മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച മൂന്ന് പ്രദേശങ്ങളെ ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ വരെ  മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി.
അജാനൂര്‍-വാര്‍ഡ് 19 അതിഞ്ഞാല്‍, ബളാല്‍-വാര്‍ഡ് 11 വാഴയില്‍ ട്രൈബല്‍ കോളനി, കള്ളാര്‍-വാര്‍ഡ് നാല്, എകെജി ട്രൈബല്‍ കോളനി എന്നിവയാണ് മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍.

നിയന്ത്രണങ്ങള്‍

കണ്‍ടെയിന്‍മെന്റ്/ മൈക്രോ കണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക്  രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം.   ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാവുന്നതാണ്.

കണ്‍ടെയിന്‍മെന്റ്/ മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തണം. സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു നടത്താം.

സര്‍ക്കാര്‍ തീരുമാന പ്രകാരം നല്‍കുന്ന അധിക ഇളവുകള്‍:

കോളേജുകളിലും മറ്റു പരിശീലന കേന്ദ്രങ്ങളിലും ഒക്ടോബര്‍ 18 മുതല്‍ എല്ലാ ബാച്ചുകളിലെയും, രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കു ക്ലാസ്സുകള്‍ ആരംഭിക്കാവുന്നതാണ്. ഈ സ്ഥാപനങ്ങളിലെ അധ്യാപകര്‍/ പരിശീലകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ രണ്ടു ഡോസ് കോവിഡ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം.

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന നിബന്ധന ഒഴിവാക്കി. ഇനി മുതല്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചു എന്നതിനുള്ള തെളിവ് ഹാജരാക്കിയാല്‍ മതിയാകും.

 സിനിമ തിയേറ്റര്‍, ഓഡിറ്റോറിയം എന്നിവയ്ക്ക് ഇരിപ്പിട ശേഷിയുടെ പരമാവധി 50 ശതമാനം വരെ ആള്‍ക്കാര്‍ക്ക് പ്രവേശനം നല്‍കി ഒക്ടോബര്‍ 25 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്. രണ്ടു ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാകും പ്രവേശനം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം.

ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകള്‍, പത്ത് പന്ത്രണ്ട് ക്ലാസ്സുകള്‍ എന്നിവയിലെ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ ഒന്ന് മുതല്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് അനുമതിയുണ്ട്. വിദ്യാലയങ്ങളിലെ അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം. പൊതു വിദ്യാഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും കര്‍ശനമായി പാലിക്കേണ്ടതാണ്.

 ഹോസ്റ്റലുകള്‍, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്കും നവംബര്‍ ഒന്നുമുതല്‍ 'ബയോ ബബിള്‍' മാതൃകയില്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാര്‍ക്ക് മാത്രമേ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സംസ്ഥാനത്തെ മറ്റ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്.
* വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി  50 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

No comments