Breaking News

ലഹരിമരുന്ന് കിട്ടാതെ അക്രമാസക്തരായി കണ്ണൂരിലെ തടവുകാര്‍; ആംബുലന്‍സ് തകര്‍ത്തു, കൈഞരമ്പ് മുറിച്ചു


കണ്ണൂർ: ലഹരിമരുന്ന് കിട്ടാത്തതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലും ജില്ലാ ജയിലിലും തടവുകാർ അക്രമാസക്തരായി. ജില്ലാ ജയിലിൽ കാസർകോട് സ്വദേശികളായ രണ്ടുപേരും സെൻട്രൽ ജയിലിൽ തിരുവനന്തപുരം സ്വദേശിയായ തടവുപുള്ളിയുമാണ് അക്രമാസക്തരായത്. ഇവരെ പിന്നീട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


ദിവസങ്ങൾക്ക് മുമ്പാണ് ജില്ലാ ജയിലിലെ രണ്ട് തടവുകാർ ലഹരിമരുന്ന് കിട്ടാത്തതിനെ തുടർന്ന് അക്രമം കാണിച്ചത്. വിഡ്രോവൽ സിൻഡ്രോം പ്രകടിപ്പിച്ച ഇവർ ചുമരിൽ തലയിടിപ്പിച്ച് സ്വയം പരിക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആംബുലൻസിൽവെച്ചും ഇവർ അക്രമാസക്തരായി. ആംബുലൻസിന്റെ ചില്ലുകളും മറ്റും അടിച്ചുതകർത്തു. കൂടുതൽ ഉദ്യോഗസ്ഥരെത്തി ഇവരെ ബലംപ്രയോഗിച്ച് കീഴടക്കിയതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി

ചൊവ്വാഴ്ച പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളിയായ തിരുവനന്തപുരം സ്വദേശി അക്രമാസക്തനായത്. ലഹരിമരുന്ന് കിട്ടാത്തതിനെ തുടർന്ന് അക്രമാസക്തനായ ഇയാൾ കൈഞരമ്പ് മുറിച്ചു. ജയിൽ അധികൃതർ ഉടൻതന്നെ ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർചികിത്സകൾക്കായി മനോരോഗ വിഭാഗത്തിലേക്ക് മാറ്റി.


ജയിലുകളിൽ ലഹരിമരുന്ന് എത്തുന്നത് തടയാൻ പരിശോധന കർശനമാക്കിയതോടെയാണ് തടവുകാരിൽ പലരും വിഡ്രോവൽ സിൻഡ്രോം പ്രകടിപ്പിച്ചുതുടങ്ങിയത്. ഇവരിൽ പലരും നേരത്തെ രഹസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. എന്നാൽ പരിശോധന ശക്തമായതോടെ ജയിലുകളിലേക്കുള്ള ലഹരിക്കടത്ത് തടസപ്പെട്ടു. ഇതോടെയാണ് പലരും അക്രമാസക്തരായത്. തടവുകാരിലെ വിഡ്രോവൽ സിൻഡ്രോം ജയിൽ അധികൃതർക്കും തലവേദനയായിട്ടുണ്ട്

No comments