Breaking News

സൗജന്യ റേഷന്‍ 2022 മാര്‍ച്ച്‌ വരെ നല്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം


ന്യൂഡല്‍ഹി: സൗജന്യ റേഷന്‍ 2022 മാര്‍ച്ച്‌ വരെ നല്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കാര്‍ഡിലെ ഓരോ വ്യക്തിക്കും 5 കിലോ അരി അല്ലെങ്കില്‍ ഗോതമ്ബ് നല്‍കാനാണ് തീരുമാനമായത്.

കഴിഞ്ഞ വര്‍ഷം ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ സൗജന്യ ധാന്യ വിതരണം തുടങ്ങിയത്. കേന്ദ്രസര്‍ക്കാറിന്റെ സൗജന്യ റേഷന്‍ പദ്ധതി വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. ഇപ്പോള്‍ നാലാം തവണയാണ് സമയപരിധി നീട്ടുന്നത്.

നേരത്തെ നവംബര്‍ 30 വരെയായിരുന്നു സൗജന്യ റേഷന്‍ സര്‍ക്കാര്‍ നീട്ടിയിരുന്നത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് വീണ്ടും നീട്ടാന്‍ തീരുമാനമായത്. 53344 കോടി രൂപയാണ് ഈ നാല് മാസത്തേക്ക് സര്‍ക്കാര്‍ ചിലവഴിക്കുക.

അതേസമയം, ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് വിവാദമായ കാര്‍ഷിക പരിഷ്കരണ നിയമം റദ്ധാക്കിയതെന്നും, ഇപ്പോള്‍ സൗജന്യ റേഷന്‍ നീട്ടിയതെന്നുമുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

No comments