Breaking News

നിങ്ങളുടെ രേഖകള്‍ ഉപയോഗിച്ച്‌ മറ്റൊരാള്‍ സിം എടുത്താല്‍ എങ്ങനെ റദ്ദാക്കാം, പുതിയ നടപടികളുമായി ടെലികോം മന്ത്രാലയം


ന്യൂഡല്‍ഹി: ഒരാളുടെ രേഖകള്‍ ഉപയോഗിച്ചുകൊണ്ട് മറ്റ് പലരും മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയം നിരീക്ഷണം ശക്തമാക്കാന്‍ ഒരുങ്ങുന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കൊണ്ടുള്ള തട്ടിപ്പുകള്‍ ശക്തമാകുകയും സ്പാം മെസേജുകള്‍ ഉള്‍പ്പെടെ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ടെലികോം മന്ത്രാലയം മൊബൈല്‍ സേവനദാതക്കള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

മൊബൈല്‍ കണക്‌ഷനുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ച്‌ ടെലികോം കമ്ബനികളാണ് സംശയമുള്ള നമ്ബറുകളും കണക‍്ഷനുകളും കണ്ടെത്തേണ്ടത്. ഇക്കാര്യം സിം ഉടമകളെ അറിയിക്കണം. ഓണ്‍ലൈന്‍ വഴി നമ്ബറുകള്‍ പുനഃപരിശോധിക്കാന്‍ ക്രമീകരണം നല്‍കണം. ഉപയോഗിക്കാത്ത നമ്ബറുകള്‍ വിച്ഛേദിക്കുകയും ബന്ധുക്കളും മറ്റും ഉപയോഗിക്കുന്നതാണെങ്കില്‍ അതു ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം. ഒരാള്‍ക്ക് ഒന്‍പതില്‍ കൂടുതല്‍ കണക്ഷനുകള്‍ പാടില്ല എന്ന നിര്‍ദ്ദേശവുമുണ്ട്. കൂടുതലുള്ള ഉപയോക്താക്കളുടെ നമ്ബറുകള്‍ പുനഃപരിശോധിക്കണം. ജമ്മു, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ആറ് കണക്ഷനാണ്. പരിശോധനാ ഘട്ടത്തില്‍ മൊബൈല്‍ സേവനം തടയാന്‍ പാടില്ലെന്നും ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉചിതമെങ്കില്‍ കണക‍്ഷനുകള്‍ റദ്ദാക്കിയാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ധനകാര്യ സ്ഥാപനങ്ങളും പരാതി ഉയര്‍ത്തുന്ന മൊബൈല്‍ നമ്ബറുകള്‍ പരിശോധന കൂടാതെ വിച്ഛേദിക്കപ്പെടും. റീവെരിഫിക്കേഷന്‍ നടപടികള്‍ 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഔട്ട്ഗോയിങ് സേവനം നിര്‍ത്തലാക്കാനും നിര്‍ദ്ദേശമുണ്ട്.

No comments