പെരിയ ആയമ്പാറയിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയയാളെ രക്ഷപ്പെടുത്തി
കാഞ്ഞങ്ങാട്: മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ 52കാരനെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് താഴെയിറക്കി. ഇന്ന് രാവിലെ പെരിയ ആയമ്പാറ കരിഞ്ചാലിലാണ് സംഭവം. ടാപ്പിങ്ങ് തൊഴിലാളി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജി തോമസാണ് മരത്തില്‍ കയറി പരാക്രമം കാട്ടിയത്. കരിഞ്ചാലിലെ റബ്ബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയാണ്. ഈ തോട്ടത്തിനു സമീപത്തെ അക്വേഷ്യാ മരത്തില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം ശ്രദ്ധയില്‍പെട്ട രണ്ടു പേര്‍ സാഹസികമായി മരത്തില്‍ കയറി ഇദ്ദേഹത്തെ മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ സഹായം തേടി. കാഞ്ഞങ്ങാടു നിന്നും ഗ്രേയിഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സതീഷിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേനയെത്തിയാണ് താഴെയിറക്കിയത്. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ ഇ.കെ അജിത്ത്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ സി.വി അജിത്ത്, മുഹമ്മദ് അജ്മല്‍ഷ, ഹോംഗാര്‍ഡ് ഐ. രാഘവന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ. കെ. രാജീവന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. കോട്ടയത്ത് നിന്നുള്ള ബന്ധുക്കളെ ഇവിടെയെത്തി ഷാജിയെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
No comments