Breaking News

ഭൂരഹിത ആദിവാസികളോടുള്ള അവഗണനയിൽ പ്രതിഷേധം: ബളാൽ പഞ്ചായത്തിലെ 250ഓളം ആളുകൾ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും രാജിവെക്കാൻ വെള്ളരിക്കുണ്ടിൽ നടന്ന യോഗത്തിൽ തീരുമാനം


വെള്ളരിക്കുണ്ട്: ഭൂരഹിതരായ ആദിവാസികൾക്ക് കൃഷി ഭൂമി വിതരണം ചെയ്യുന്ന നടപടിയിൽ ജില്ല ഭരണകൂടവും സർക്കാരും സ്വീകരിച്ചു വരുന്ന വഞ്ചനാത്മകമായ നിലപാടിൽ വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ ചേർന്ന ഭൂരഹിതരായ   ആദിവാസികളുടെ യോഗം പ്രതിഷേധം രേഖപ്പെടുത്തി


വിവിധ രാഷ്ട്രീയ പാർട്ടികൾ ആദിവാസികളുടെ ഭൂമി വിഷയത്തിൽ ആദിവാസി വിരുദ്ധ സമീപനം തുടർന്നു വരുന്ന സാഹചര്യമാണ് ഉള്ളത്. നിലവിലെ ഒരു രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ഭൂമി വിഷയത്തിൽ നാളിതു വരെ യാതൊരു പിൻതുണയും നൽകിയിട്ടിലെന്ന്  സമരസമിതി നേതാക്കളായ രാധാകൃഷ്ണൻ കൊന്നക്കാട്,കൃഷ്ണൻ പരപ്പച്ചാൽ എന്നിവർ പറഞ്ഞു.  


പത്ത് വർഷക്കാലമായി ഭൂമിക്ക് വേണ്ടി അപേക്ഷ സമർപ്പിച്ച് സർക്കാർ ഓഫിസുകൾ തോറും കയറിയിറങ്ങി സമരം തുടർന്നു വന്നിട്ടും ജില്ല ഭരണകൂടവും പട്ടിക വർഗ്ഗ വികസന വകുപ്പും വഞ്ചിക്കുന്നതായും ആദിവാസികൾ പറയുന്നു. ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസി സമൂഹങ്ങളെ കാല കാലങ്ങളായി വോട്ടു ബാങ്ക് സമൂഹമായി മാത്രം മാറ്റി നിർത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ ആദിവാസി വിരുദ്ധ സമീപനത്തിൽ പ്രതിക്ഷേധിച്ച് യോഗത്തിൽ പങ്കെടുത്ത 250ൽ പരം ആളുകൾ നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെക്കുവാൻ  തീരുമാനിച്ചു

 

ഗോത്ര ജനതയുടെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് ജില്ല കലക്ടറും പട്ടിക വർഗ്ഗ വികസന ഓഫിസർ എ.ഡി.എം., ആ.ടി ഒ. തുടങ്ങിയർ അപേക്ഷകരോട് ഒരേക്കർ വീതം ഭൂമി കണ്ടെത്തി നൽകാൻ ആവശ്യപെടുകയും ഇതിന്റെ ഭാഗമായി അപേക്ഷകർ 450 ഏക്കറിലധികം ഭൂമിയും ഭൂ ഉടമകളുടെ സമ്മത പത്രവും അനുബദ്ധ രേഖകളും നൽകിയിട്ടും നാളിതു വരെ ആയിട്ടും യാതൊരു നടപടി ഉണ്ടായിട്ടില്ലെന്നും പറയുന്നു.


ഭൂസമര സമിതി കൺവിനാർ കെ.വി.രാധാകൃഷ്ണൻ കൊന്നക്കാട് കൺവെൻഷൻ ഉൽഘാടനം ചെയ്തു. കൃഷ്ണൻ പരപ്പച്ചാൽ, ബിന്ദു കൊന്നക്കാട്, ദാമോധരൻ വീട്ടിയോടി, ഷീബ തേങ്കയം, രാഘവൻ പാത്തിക്കര, അജിത പാണത്തൂർ എന്നിവർ സംസാരിച്ചു.

No comments