ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച 14 പേർ പിടിയിൽ
കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ 14 പേർ പിടിയിൽ. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇന്റർപോളിന്റെ സഹായത്തോടെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തിയത്. ഇന്റർപോളിന്റെ വിവരമനുസരിച്ചുളള 448 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
അന്വേഷണത്തിൽ ആകെ 39 കേസുകൾ രജിസ്റ്റർ ചെയ്തു. ലാപ്ടോപ്, മൊബെെൽ ഫോൺ എന്നിവ ഉൾപ്പെടെ 267 തൊണ്ടിമുതലുകൾ പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അന്വേഷണത്തിൽ ചിലരുടെ ഫോണുകളിൽ നിന്നും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസിൽ പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. നവ മാധ്യമ ഗ്രൂപ്പുകൾ ഉണ്ടാക്കി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്യുകയും പണത്തിന് വേണ്ടി വിൽപ്പന നടത്തുന്നവരെയും കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.
No comments