Breaking News

കാഞ്ഞങ്ങാട് കോളജ് വിദ്യാർഥിനി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

 




കാഞ്ഞങ്ങാട്: കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഫോടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തി.

കാഞ്ഞങ്ങാട് അലാമിപള്ളിയിലെ കെ വി വിനോദ് കുമാര്‍-കെ എസ് മിനി ദമ്പതികളുടെ മകളും പടന്നക്കാട് ഇ കെ നായര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയുമായ നന്ദന വിനോദി(20)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആണ്‍ സുഹൃത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം കെ അബ്ദുല്‍ ശുഐബി(20)നെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി സ്‌നേഹം നടിച്ച് പെണ്‍കുട്ടി അയച്ചു കൊടുത്ത സ്വകാര്യ ഫോടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി കെ ഷൈന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



കഴിഞ്ഞ ദിവസമാണ് ശുഐബുമായുള്ള വീഡിയോ കോളിനിടയില്‍ വീടിന്റെ മുകളിലത്തെ കിടപ്പുമുറിയില്‍ പെണ്‍കുട്ടി കെട്ടിത്തൂങ്ങി ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവം ലൈവില്‍ കണ്ട് ഭയന്ന യുവാവ് വിവരം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ടറിയിക്കുകയും ഇതിനിടയില്‍ നന്ദനയുടെ കൂട്ടുകാരിയെ വിളിച്ച് വിവരം പറയുകയും ചെയ്തിരുന്നു.



കൂട്ടുകാരി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മുകളിലെ മുറിയിലെത്തി ഉടന്‍ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടേയും യുവാവിന്റേയും ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം നടന്നത് മുതല്‍ യുവാവ് പൊലീസ് കസ്റ്റഡിയിലായിരുന്നു

No comments