പതിവുപോലെ... യുവാവിനെ കാറിടിച്ചു വീഴ്ത്തിയ സിഐക്ക് കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റം
തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ യുവാവിനെ വാഹനമിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ കടവന്ത്ര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി.പി മനുരാജിന് കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറ്റം. ചന്തേര സ്റ്റേഷനിലേക്കാണ് മനുരാജിനെ സ്ഥലംമാറ്റിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവിറക്കി. മനുരാജ് ഓടിച്ച വാഹനമിടിച്ച് യുവാവിനു പരുക്കേറ്റ സംഭവം വിവാദമായതോടെ തോപ്പുംപടി പൊലീസ് കേസ് എടുത്തിരുന്നു. അന്വേഷണത്തിനു മട്ടാഞ്ചേരി എസിപി കെ.ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചു. മനുരാജും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ച കാറിടിച്ച് പാണ്ടിക്കുടി ഇല്ലിപ്പറമ്പില്‍ വിമല്‍ ജോളി (29) എന്ന യുവാവിനാണ് പരുക്കേറ്റത്. വനിതാ ഡോക്ടറുടെ പേരിലുള്ള വാഹനം അപകട സമയത്ത് ഓടിച്ചിരുന്നത് മനുരാജായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയത് വന്‍ വിവാദമായിരുന്നു. പൊലീസ് കേസെടുക്കാന്‍ വിമുഖത കാട്ടിയതും വിവാദമായി. സമ്മര്‍ദ്ദം കനത്തതോടെയാണ് ഒടുവില്‍ തോപ്പുംപടി പൊലീസ് കേസെടുത്തത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ എന്ന നിലയിലാണ് 279, 337, 338 വകുപ്പുകള്‍ ചുമത്തിയുള്ള കേസെന്നു തോപ്പുംപടി പൊലീസ് അറിയിച്ചു. എഫ്ഐആറില്‍ തിരുത്തല്‍ വരുത്താനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
No comments