Breaking News

ഹോംനഴ്‌സിന്റെ കൊലപാതകം: മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം പിഴയും  രണ്ടാം പ്രതിക്ക് 5 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു


ചെറുവത്തൂർ: ഹോം നഴ്സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം പിഴയും രണ്ടാം പ്രതിക്ക് 5 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. നീലേശ്വരം കണിച്ചിറ സ്വദേശിയുമായ സതീശൻ (44),

രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിയേയുമാണ് കോടതി ശിക്ഷിച്ചത്. ചെറുവത്തൂരിലെ ഹോം നഴ്സ് സ്ഥാപന പാർട്ടണർ തൃക്കരിപ്പൂർ ഒളവറയിലെ രജനിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിലാണ് ശിക്ഷ. പ്രതികൾ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കാസർകോട് ജില്ല ഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

2014 സെപ്തംബർ 12 ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ചെറുവത്തൂർ ബസ്റ്റാന്റിന് സമീപത്ത് രജനിയും സതീശനും ചേർന്ന് മദർ തെരേസ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഹോം നഴ്സിങ്ങ് സ്ഥാപനം നടത്തിയിരുന്നു. ഇവിടെ വെച്ചാണ് കൊല നടന്നത്. അന്ന് പുലർച്ചെ തന്നെ കല്യാണം കഴിക്കണമെന്ന് രജനി സതീശനോട് ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ വാക്കേറ്റം നടക്കുകയും സതീശന്റെ അടിയേറ്റ് രജനി ഡോറിന് തലയിടിച്ച് വീഴുകയും ചെയ്തു. പിന്നീട് സതീശൻ രജനിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുകയും സെപ്തംബർ 14 ന് പുലർച്ചെ ബെന്നിയുടെ സഹായത്തോടെ ഇവിടെ നിന്നും മൃതദേഹം എടുത്ത് സതീശൻ നേരത്തെ താമസിച്ചിരുന്ന കണിച്ചിറയിലെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ കുഴിച്ചു മൂടുകയായിരുന്നു. അന്ന് നീലേശ്വരം സി.ഐ. ആയിരുന്ന യു.പ്രേമന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി കുഴിച്ചിട്ട മൃതദേഹം കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പ്രൊസിക്യൂഷന് വേണ്ടി അഡ്വ. ഇ.ലോഹിതാക്ഷനും അഡ്വ.പി.രാഘവനും ഹാജരായി.

No comments