Breaking News

സ്കൂളിൽ അക്രമം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതി രാജപുരം പോലീസ് സംഘത്തെ അക്രമിച്ചു പരിക്കേൽപ്പിച്ചു

രാജപുരം : സ്കൂളിൽ അക്രമം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് ഇടിച്ച് തകർത്തു. മൂക്കിന് സാരമായി പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതി റിമാന്റ് ചെയ്തു. രാജപുരം എസ്.ഐ പി.കെ. സുനിൽ കുമാറിനാണ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അക്രമത്തിൽ പരിക്കേറ്റത്. പൊലീസ് ഡ്രൈവർ വിനോദിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിൽ പനത്തടി ചാമുണ്ഡിക്കുന്ന് ഗാന്ധി പുരത്തെ പ്രമോദ് 40 ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് പ്രാന്തർ കാവ് ഗവ. എൽ.പി സ്കൂളിൽ പ്രമോദ് കുഴപ്പമുണ്ടാക്കുന്നെന്ന് സ്കൂൾ അധികൃതർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയം കാറിലെത്തിയ പ്രതി സ്കൂളിൽ അക്രമാസക്തനായി ചെടിച്ചട്ടികൾ ഉൾപെടെ നശിപ്പിക്കുകയായിരുന്നു. പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് വരാൻ ആവശ്യപെട്ടെങ്കിലും പ്രതിവഴങ്ങിയില്ല. സ്വന്തം കാറിൽ മാത്രമെ വരാൻ പറ്റുകയുള്ളൂവെന്നായി പ്രതി. തുടർന്ന് പൊലീസ് ജീപ്പ് ഡ്രൈവർ പ്രതിയുടെ കാർ ഓടിച്ച് വരവെ കോളിച്ചാലിൽ എത്തിയ സമയം പ്രതി വീണ്ടും കാറിനുള്ളിൽ അക്രമാസക്തനായി. പിന്നാലെ പൊലീസ് ജീപ്പിലെത്തിയ എസ്.ഐ കാറിനടുത്തെത്തിയ പ്പോഴാണ് പ്രതി എസ് ഐ യുടെ മൂക്കിനിടിച്ചത്. എസ്. ഐ യെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കൂടുതൽ പൊലീസെത്തിയാണ് കീഴടക്കിയത്. മൂക്കിൽ നിന്നും രക്തമൊഴുകിയ എസ്.ഐ ചികിൽസ തേടി. പ്രതിയെ രാത്രി തന്നെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



No comments