പാലക്കാട് സ്കൂൾ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടം: സിമൻ്റ് ലോറി ഡ്രൈവർക്കെതിരെയും കേസെടുത്തു
എതിരെ വന്ന പ്രജീഷ് ഓടിച്ച ലോറി സിമന്റ് ലോറിയിൽ തട്ടുകയായിരുന്നു. ഇതോടെ സിമന്റ് ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞു. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ തന്നെ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഇരുവരെയും അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.
റോഡിലെ പ്രശ്ന പരിഹാരത്തിന് ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ മന്ത്രി കൃഷ്ണൻകുട്ടിയടക്കം പങ്കെടുത്ത് പ്രദേശവാസികളുമായി ചർച്ച നടത്തി. വളവ് നികത്തുക, സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. ഇന്ന് ചെയ്യാൻ പറ്റുന്ന നിയന്ത്രണങ്ങൾ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നാട്ടുകാരുടെ പ്രശ്നങ്ങളും നിർദേശങ്ങൾ കേട്ടു. എല്ലാത്തിനും പരിഹാരമുണ്ടാക്കും. നഷ്ടപരിഹാരം ഉൾപ്പെടെ നടപടി ചർച്ച ചെയ്തു. ദീർഘകാല, പ്രസ്വകാലം എന്നിങ്ങനെ തിരിച്ച് നടപടി സ്വീകരിക്കും. ഇനിയൊരു അപകടം ഇല്ലാതിരിക്കാൻ വേഗപരിധി നിയന്ത്രിക്കാൻ നടപടിയെടുക്കും. വളവ് നികത്തലിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തനം നടത്തും. പൊലീസ്, മോട്ടോർ വെഹിക്കിൾ, പൊതുമരാമത്ത് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നടന്നുവരികയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം-ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.
No comments