ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിന്നും പരപ്പയിലെ 8 അംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിന്നും പരപ്പയിലെ 8 അംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. പരപ്പയിലെ സപ്ന ടെക്സ്റ്റൈൽസ് ഉടമ കെ.പിനിസാറും ബന്ധുവായ കെ.പി സുഹയിലും കുടുംബവുമാണ് തീവ്രവാദി ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ടൂറിസ്റ്റ് ഗൈഡ് പാക്കേജ് മാറ്റിയില്ലായിരുന്നുവെങ്കിൽ സ്ഥിതി വേറെ ആകുമായിരുന്നു. ഭീകരാക്രമണം നടന്ന അതേ സമയത്തായിരുന്നു ഇന്ന് ജമ്മുകശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രസിദ്ധമായ പഹൽഗാമിലെ ബൈസരനിൽ ഇവർ എത്തേണ്ടിയിരുന്നത്. കാലാവസ്ഥയിലുണ്ടായ വ്യത്യാസം കാരണം ഗൈഡിൻ്റെ നിർദ്ദേശ പ്രകാരം ഞായറാഴ്ച തന്നെ ഇവർ ബൈസരനിൽ എത്തി കുതിര സവാരി ഉൾപ്പെടെ നടത്തി മടങ്ങി. ഇന്ന് ഉച്ചക്ക് രണ്ടരയോടെ സൈനിക വേഷത്തിൽ എത്തിയ മൂന്നോളം ഭീകരർ കുതിരപ്പുറത്ത് സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെയാണ് വെടിയുതിർത്തത്. തങ്ങളുടെ ടൂർ പരിപാടിയിൽ മാറ്റം വരുത്തിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ തങ്ങളും ഭീകരാക്രമണത്തിന് ഇരയാകുമായിരുന്നുവെന്ന് സുഹൈൽ വെളിപ്പെടുത്തി.
സുഹൈൽ,ഭാര്യ റോസ് ബ, മകൾ ഹലാസ്മി,നിസാർ, ഭാര്യ സാക്കിറ,മക്കൾ ഭാര്യാ സഹോദരി സുഹ എന്നിവരാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. ദൈവമാണ് തങ്ങളുടെ രക്ഷയ്ക്ക് എത്തിയതെന്ന് സുഹൈലും നിസാറും പറഞ്ഞു
No comments