Breaking News

കല്ല്യോട്ട് കേസിലെ രണ്ടു പ്രതികൾക്ക് പരോൾ അനുവദിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു


കാസർകോട്: കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾക്ക് പരോൾ അനുവദിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. അനുമതി ഇല്ലെങ്കിലും മാർച്ച് നടത്തുമെന്നു യൂത്ത് കോൺഗ്രസ്. സംഘർഷാവസ്ഥയ്ക്കു സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളെതുടർന്ന് കനത്ത സുരക്ഷാ സജ്ജീകരണങ്ങളുമായി പൊലീസ്. ബേക്കൽ ഡിവൈ എസ് പി വി വി മനോജിന്റെ നേതൃത്വത്തിലായിരിക്കും പൊലീസ് സന്നാഹം ഒരുക്കുക. ഇതിന്റെ ഭാഗമായി കണ്ണൂർ മാങ്ങാട്ട് പറമ്പ് പൊലീസ് ക്യാമ്പിൽ നിന്നു 50 സായുധ പൊലീസുകാരെ കൂടി പെരിയയിൽ എത്തിച്ചു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കണ്ണൂരിൽ നിന്നും എത്തിയ പൊലീസ് സംഘം പെരിയ പൊലീസ് ക്യാമ്പിൽ തുടരും.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കാട്ട് സ്മൃതി കുടീരത്തിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുക. മാർച്ച് ഏച്ചിലടുക്കത്ത് എത്തിയ ശേഷം പ്രതിഷേധ ജ്വാല തെളിയിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. എന്നാൽ മാർച്ചിനു അനുമതിയില്ലെന്ന കാര്യം ബേക്കൽ പൊലീസ് യൂത്ത് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇരട്ടകൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി ഏച്ചിലടുക്കത്തെ കെ അനിൽ കുമാർ, എട്ടാം പ്രതി വെളുത്തോളിയിലെ സുബീഷ് എന്നിവർക്കാണ് പൊലീസ് റിപ്പോർട്ട് മറികടന്ന് പരോൾ അനുവദിച്ചത്. പരോൾ ലഭിച്ചുവെങ്കിലും ഇരുവർക്കും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ അനുമതിയില്ല.

പൊലീസ് സുരക്ഷയുടെ ഭാഗമായി ശനിയാഴ്ച രാത്രി മുതൽ പെരിയ, കാട്ട് പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ആരംഭിക്കും.

No comments