യുവാവിനെ മുറിയിലേക്ക് വിളിച്ചുവരുത്തിയത് സഫ്ന; കൊച്ചി ഹണി ട്രാപ്പ് മർദനത്തിൽ അറസ്റ്റിലായത് നാല് പേർ
കൊച്ചി: കടവന്ത്രയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പ് സംഘം ക്രൂരമായി മർദിച്ചതിൽ നാല് പേർ പിടിയിൽ. ഒന്നാം പ്രതിയായ സഫ്‌ന ഉൾപ്പടെയുള്ളവരാണ് പിടിയിലായത്.
ഈ മാസം 22നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിയായ സംസാരശേഷിയില്ലാത്ത യുവാവിനാണ് മർദനമേറ്റത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സഫ്‌നയും യുവാവും തമ്മിൽ കുറച്ചുനാളായി സൗഹൃദത്തിലായിരുന്നു. സംഭവ ദിവസം പനമ്പള്ളി നഗറിലെ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് യുവാവിനെ സഫ്‌ന വിളിച്ചുവരുത്തുകയായിരുന്നു. മുറിയിലെത്തിയ യുവാവിനെ സഫ്‌നയുടെ കൂട്ടാളികൾ മർദിച്ച് വിവസ്ത്രനാക്കി. ശേഷം യുവാവിനോട് സഫ്‌നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇവർ നിർബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്താനായിരുന്നു ഇവരുടെ നീക്കം. എന്നാൽ യുവാവ് അതിന് സമ്മതിക്കാതെ വന്നതോടെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. ഹണി ട്രാപ്പായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുതര പരിക്കേറ്റ യുവാവ് നിലവിൽ ചികിത്സയിലാണ്.
No comments