Breaking News

പിഎഫ് വായ്പക്ക് പകരം അധ്യാപികയോട് ലൈംഗികബന്ധം ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: പിഎഫ് ലോണ്‍ (PF Loan) അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍. വിനോയ് ചന്ദ്രന് (Vinoy Chandran) സസ്‌പെന്‍ഷന്‍ (Suspension). അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് വിനോയിക്കെതിരെ നടപടി എടുത്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ നടത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോയിയെ കോട്ടയത്ത് വെച്ച് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. മറ്റ് ചില അധ്യാപികമാരോടും ഇയാള്‍ അശ്ലീല ചാറ്റ് നടത്തിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിലവില്‍ വിനോയ് റിമാന്‍ഡിലാണ്.


കോട്ടയത്തെത്തി ഹോട്ടല്‍ മുറിയെടുത്ത ഇയാള്‍ അധ്യാപികയെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അധ്യാപികയുടെ പരാതിപ്രകാരം അടുത്ത മുറിയില്‍ കാത്തിരുന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടി. മാര്‍ച്ച് 10നാണ് സംഭവം. അധ്യാപികയോട് ഒരു ഷര്‍ട്ട് കൂടി വാങ്ങിവരാന്‍ ഇയാള്‍ നിര്‍ദേശിച്ചിരുന്നു. ഫിനോഫ്തലിന്‍ പൊടി പുരട്ടി വിജിലന്‍സ് നല്‍കിയ ഷര്‍ട്ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിനു പിന്നാലെയായിരുന്നു തെളിവു സഹിതമുള്ള അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും കടുത്ത അച്ചടക്ക ലംഘനവും കൃത്യവിലോപവും കാട്ടിയെന്നും വകുപ്പുതല അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണു സസ്‌പെന്‍ഷന്‍. സിപിഎം അനുകൂല എന്‍ജിഒ യൂണിയനില്‍ നിന്നു വിനോയ് ചന്ദ്രനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

No comments