Breaking News

ലഹരിമരുന്ന് വേട്ട; നടി നിഹാരികയും ബിഗ് ബോസ് താരവും മുന്‍ ഡിജിപിയുടെ മകളുമടക്കം പിടിയില്‍


ഹൈദരാബാദ്: ഹൈദരാബാദ് ബഞ്ചറാ ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ പ്രമുഖ താരങ്ങളും ഉന്നതരുടെ മക്കളും ഉള്‍പ്പെടെ 150ഓളം പേര്‍ പിടിയില്‍. നടന്‍ നാഗബാബുവിന്റെ മകള്‍ നിഹാരിക, ഗായകനും തെലുങ്ക് ബിഗ് ബോസ് താരവുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പിഎസ്എസി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ഗൗതം സവാംഗിന്റെ മകള്‍, ഗുണ്ടൂര്‍ എം.പി ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയ ഉന്നതര്‍ അടക്കമുള്ളവരെയാണ് പൊലീസ് മിന്നല്‍ പരിശോധനയില്‍ പിടിയിലായതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടലില്‍ ലഹരിമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് റെയ്ഡ് നടന്നത്. പരിശോധനയില്‍ കൊക്കെയ്ന്‍, ചരസ്, കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്നവരെയും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എത്ര ഉന്നതരാണെങ്കിലും എല്ലാവരെയും ചോദ്യം ചെയ്യുമെന്നും സ്വാധീനത്തിന്റെ പേരില്‍ ഒരാളെപോലും വിട്ടയക്കില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പുലര്‍ച്ചെ വരെ ലഹരിമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.ഇതിനിടെ പാര്‍ട്ടി നടക്കുന്ന വിവരം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ ബഞ്ചറാ ഹില്‍സ് പൊലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന്റെ അറിവോടെയാണ് ഹോട്ടലില്‍ പാര്‍ട്ടി നടന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.


No comments