കരാറുകൾക്ക് കമ്മീഷൻ ചോദിച്ച ആരോഗ്യമന്ത്രിയെ പുറത്താക്കി ഭഗവന്ത് മാൻ; പിന്നാലെ അറസ്റ്റ്
ചണ്ഡീഗഡ്: കരാറുകൾക്ക് കമ്മീഷൻ ചോദിച്ച ആരോഗ്യമന്ത്രി വിജയ് സിംഗ്ളയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പുറത്താക്കിയതിന് പിന്നാലെ വിജയ് സിംഗ്ളയെ പഞ്ചാബ് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. മന്ത്രിക്കെതിരെ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയെ ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ അഭിനന്ദിച്ചു. മന്ത്രിക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് ഭഗവന്ത് മാന്റെ നടപടി. ആരോഗ്യമന്ത്രി വിജയ് സിംഗ്ള ടെൻഡറുകളിൽ ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. പഞ്ചാബ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് അഴിമതിയാരോപണത്തെ തുടർന്ന് ഒരു മന്ത്രിയെ പുറത്താക്കുന്നത്.
''ഒരു ശതമാനം വരുന്ന അഴിമതി പോലും വെച്ചുപൊറുപ്പിക്കല്ല. വളരെ പ്രതീക്ഷയോട് കൂടിയാണ് ജനങ്ങൾ ആംആദ്മിയെ തെരഞ്ഞെടുത്തത്. നമ്മൾ അവർക്ക് വേണ്ടി ജീവിക്കണം. ഇന്ത്യക്ക് അരവിന്ദ് കെജ്രിവാളിനെ പോലെ ഒരു മകനും സൈനികനായി ഭഗവന്ത് മാനും ഉളളിടത്തോളം കാലം അഴിമതിക്കെതിരെ യുദ്ധം തുടരും. വിജയ് സിംഗ്ള തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.'' എന്നും ഒരു വീഡിയോ സന്ദേശത്തിൽ ഭഗവന്ത് മാൻ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ മാതൃകയാക്കിയാണ് മന്ത്രിയെ പുറത്താക്കാനുളള തീരുമാനമെടുത്തതെന്നും എഎപി അറിയിച്ചു. ഭഗവന്ത് മാൻ നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. പുറത്താക്കിയ വാർത്ത കേട്ടപ്പോൾ കണ്ണ് ഈറനണിഞ്ഞു. രാജ്യം മുഴുവൻ എഎപിയെ ഓർത്ത് ഇപ്പോൾ അഭിമാനിക്കുന്നുണ്ട്. എന്ന് അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.
No comments