Breaking News

വിവാഹ നിശ്ചയം എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ; പ്രതിശ്രുത വധു ജീവനൊടുക്കിയത് വരന്റെ പിന്മാറ്റം മൂലമെന്ന് പൊലീസ്


മലപ്പുറം: മലപ്പുറത്ത് വിവാഹം നിശ്ചയത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിശുതവരൻ അറസ്റ്റിൽ. മാനസിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ആറ് മാസം മുൻപാണ് വീട്ടിലെ കിടപ്പുമുറിയിൽ മന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരം, എട്ട് വർഷത്തോളം നീണ്ട പ്രണയത്തിലായിരുന്നു ഇരുവരും. 2021 സെപ്റ്റംബറിൽ ഇവരുടെ വിവാഹനിശ്ചയവും നടത്തി. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ തർക്കിച്ച് ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. വിവാഹത്തിൽ നിന്ന് അശ്വിൻ പിന്മാറിയതിൽ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തത്. വിദേശത്തുള്ള അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ മന്യയുടെ ഫോൺ പരിശോധിച്ച പൊലീസിന് ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും ലഭിച്ചു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രതിയെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.


No comments