രാജപുരം സെൻ്റ്. പയസ് കോളേജ് മുൻ പ്രിൻസിപ്പാളിന്റെ വീട്ടിലെ കവര്‍ച്ച; മൂന്നംഗ സംഘം പിടിയില്‍
റിട്ട.കോളേജ് പ്രിന്‍സിപ്പലിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പിടിയില്‍. തൈക്കടപ്പുറം കൊട്രച്ചാലിലെ പി.സതീശന്‍(48), ഹരിപുരം പെരളത്തെ എ.വി ശശി (49), മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മനു(30) എന്നിവരെയാണ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ്ഗ് സിഐ കെ.പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ മനു മാസങ്ങള്‍ക്ക് മുന്‍പ് നയാബസാറില്‍ നിന്ന് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതിയാണ്. രാജപുരം സെന്റ് പയസ് കോളേജില്‍ നിന്നും പ്രിന്‍സിപ്പലായി വിരമിച്ച ജോര്‍ജ് മാമന്റെ കാഞ്ഞങ്ങാട് നിട്ടടുക്കത്തെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. ഇദ്ദേഹവും കുടുംബവും കഴിഞ്ഞ മാസം 13-ന് വീട് പൂട്ടി തൊടുപുഴയില്‍ പോയതായിരുന്നു. ഇതിനിടയില്‍ വീട് വൃത്തിയാക്കാനായി എത്തിയ സ്ത്രീയാണ് വീടിന്റെ പിന്‍വാതില്‍ സംശയാസ്പദമായ രീതിയില്‍ തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ലാപ്‌ടോപ് നഷ്ടപ്പെട്ടതായി മനസിലായത്.
No comments