Breaking News

തരിശുനിലത്ത് പൊന്ന് വിളയിച്ചു പച്ചക്കറികൃഷിയിൽ വിജയഗാഥയുമായി കരിന്തളത്തെ കെ സുരേന്ദ്രൻ




കരിന്തളം : കരിന്തളത്തെ കെ സുരേന്ദ്രന്‌ പച്ചക്കറി കൃഷി ജീവിത ലഹരിയാണ്‌. പതിറ്റാണ്ടായി സുരേന്ദ്രൻ ഈ മേഖലയിൽ ഹരിതയാത്ര തുടരുന്നു.
കരിന്തളം കളരിയാൽ ഭഗവതി ക്ഷേത്ര പരിസരത്തെ തരിശായിക്കിടന്ന കാട് വെട്ടിത്തെളിച്ചാണ് അദ്ദേഹം കൃഷിയിറക്കിയത്. കിണർ നിർമാണത്തിലും കവുങ്ങ് കയറ്റത്തിലും സജീവമായിരുന്ന സുരേന്ദ്രൻ പരീക്ഷണമെന്ന നിലയിലാണ്; 12 വർഷം മുമ്പ്‌ പച്ചക്കറി കൃഷിയിലേക്ക്‌ ഇറങ്ങിയത്‌. പിന്നെ തിരിഞ്ഞുനോക്കിയില്ല.
മൂന്നേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. കക്കിരി. നരമ്പൻ, പാവക്ക, പയർ, കുമ്പളം, മത്തൻ, വെള്ളരി, ചേമ്പ്, ചേന, മഞ്ഞൾ, കപ്പ, വാഴ, ഇഞ്ചി, മധുരക്കിഴങ്ങ് എന്നിവയാണ് കൃഷിയിടത്തിലുള്ളത്.
ഭാര്യ എ വി രമണി പശുവളർത്തലിൽ സജീവമായതോടെ ചാണകവും യഥേഷ്ടം കിട്ടി. പന്തലിനുമുകളിലേക്ക് പടർത്തിയാണ് കൃഷി രീതി. ആദ്യമൊക്കെ ഒറ്റയാൾ പട്ടാളമായിരുന്നു. അടുത്ത കാലത്തായി സഹായത്തിനു രണ്ടുപേരുമുണ്ട്. നിലമൊരുക്കാനും പന്തൽ നിർമാണത്തിനും ഒരു ലക്ഷത്തോളം ചെലവാകും.
നീലേശ്വരം, ചോയ്യങ്കോട്, തോളേനി, കരിന്തളം എന്നിവിടങ്ങളിലാണ് പച്ചക്കറി വിൽക്കുന്നത്. ഓണക്കാലത്തേക്കുള്ള പച്ചക്കറി കൃഷിയും തൊട്ടടുത്ത സ്ഥലത്ത് ഒരുങ്ങുകയാണ്. കിണർ നിർമാണം, കവുങ്ങ്‌ കയറ്റം, കാടുവെട്ടൽ, പശു വളർത്തൽ, മീൻ കൃഷി, അസോള കൃഷി എന്നിവയെല്ലാം സുരേന്ദ്രൻ ഏറ്റെടുത്ത്‌ ചെയ്യും.


No comments