Breaking News

ശസ്‌ത്രക്രിയക്കിടെ യുവതി മരിച്ച കേസ്‌ കാഞ്ഞങ്ങാട്‌ സ്വകാര്യ 
 ആശുപത്രിക്കെതിരെ കേസ്‌ എടുത്തു


കാഞ്ഞങ്ങാട്‌ : ശസ്‌ത്രക്രീയക്കിടെ യുവതി മരിച്ച കേസിൽ കാഞ്ഞങ്ങാട്‌ കുശവൻകുന്നിലെ ശശിരേഖാ ആശുപത്രിക്കെതിരെ ഹൊസ്‌ദുർഗ്‌ പൊലീസ്‌ കേസെടുത്തു. യുവതിയുടെ അസ്വാഭാവിക മരണത്തിനാണ്‌ കേസ്‌.
ഗർഭാശയത്തിൽ വളർന്ന പ്രത്യേക അറ നീക്കം ചെയ്യുന്നതിനുള്ള ശസ്‌തക്രീയക്കിടയിൽ കാടങ്കോട്‌ കൊയാമ്പുറത്തെ പ്രകാശന്റെ ഭാര്യ നയന മരിച്ച സംഭവത്തിലാണ്‌ ചികിത്സയിലെ പിഴവാണ്‌ മരണ കാരണമെന്ന്‌ കാട്ടി, ബന്ധുക്കൾ പരാതി നൽകിയത്‌. ശശിരേഖാ ആശുപത്രി ഉടമ ഡോ. ശശിരേഖയുടെ മരുമകൾ ഡോ. ശ്രുതിയുടെ ചികിത്സയിലായിരുന്നു നയന. ചെറിയ ശസ്‌ത്രക്രീയ മതിയെന്നും മൂന്നുമണിക്കൂറിനകം വിട്ടിലേക്കുമടങ്ങാമെന്നും ഡോക്ടർ പറഞ്ഞതുപ്രകാരമാണ്‌ നയനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ബോധം കെടുത്തിയുള്ള ശസ്‌ത്രക്രീയക്കിടയിൽ, നയനയുടെ രക്തസമ്മർദം വർധിച്ചതിനെ തുടർന്ന്‌ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും വഴിയിൽ മരിച്ചു. പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌ പരിശോധിച്ചശേഷം ചികിത്സിച്ച ഡോക്ടർ ഉൾപ്പടെ മരണത്തിനുത്തരവാദികളായവരെ കേസിൽ പ്രതിയാക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.
കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം മൃതദേഹം കോയാമ്പുറത്തെ ഭർതൃവീട്ടിൽ എത്തിക്കും. തുടർന്ന്‌ ചെമ്മനാട്‌ പരവനടുക്കത്തെ തറവാട്ട്‌ വീട്ടിലെത്തിച്ച്‌ സംസ്‌കരിക്കും.

No comments