കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ സിഐ മറ്റൊരു ബലാത്സംഗ കേസിലെയും പ്രതി; 'വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു'
കൊച്ചി: കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ സുനു മറ്റൊരു ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ ആള്‍. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റ് രണ്ട് കേസുകളാണ് ഈ ഉദ്യോഗസ്ഥനെതിരെയുള്ളത്. ഈ കേസുകളിലെ വകുപ്പുതല നടപടി കഴിയും മുമ്പാണ് വീണ്ടും സമാന കുറ്റകൃത്യത്തില്‍ ഇയാള്‍ പ്രതിയാകുന്നത്.ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് 2021 ഫെബ്രുവരിയില്‍ സുനു പിടിയിലാകുന്നത്. മുളവുകാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെയായിരുന്നു സംഭവം. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി.
റിമാന്‍ഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പ് തല നടപടി ഉണ്ടായിരുന്നു. കൊച്ചി മുളവുകാടും ഇയാള്‍ക്കെതിരെ സമാന പരാതി ഉണ്ടായിരുന്നു. പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ സുനുവിനെതിരെ ഉടന്‍ വകുപ്പ് തല നടപടിയുണ്ടാകും.തൃക്കാക്കര സ്വദേശിയായ വീട്ടമ്മ നല്‍കിയ പീഡന പരാതിയിലാണ് സുനു അറസ്റ്റിലായത്. ഇന്‍സ്‌പെക്ടര്‍ സുനു അടങ്ങുന്ന സംഘം തൃക്കാക്കരയില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.
തൃക്കാക്കരയിലെ വീട്ടില്‍ വെച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ സിഐ സുനു മൂന്നാം പ്രതിയാണ്. ഒരു ക്ഷേത്ര ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് കേസിലുളളത്. കേസില്‍ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത സുനുവുമായി പൊലീസ് തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചി മരട് സ്വദേശിയാണ് സിഐ സുനു.
No comments