Breaking News

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പതിനെട്ടുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ



പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പില്‍ വീട്ടില്‍ ദാസ്സപ്പന്റെ മകന്‍ സന്തോഷ് പി ഡി (43) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഈ മാസം ഏഴിനായിരുന്നു സംഭവം. രാവിലെ പഠിക്കാനായി സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതാവുകയായിരുന്നു.

യുവതിയെ കാണാതായി എന്ന വിവരത്തില്‍ മാതാവിന്റെ മൊഴിപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം വ്യാപിപ്പിച്ചു. സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു. യുവതിയും സന്തോഷും കണ്ണൂരുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇരുവരെയും കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു.പ്രതിയുമായി പരിചയത്തിലായെന്നും കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായുമാണ് പെണ്‍കുട്ടി മൊഴിയില്‍ പറയുന്നത്. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച പൊലീസ്, പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ച്, വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്ത ശേഷം യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ മുഖാന്തിരം ലഭ്യമാക്കി.

പ്രതിയുടെ കൂടെ കൂട്ടുകാരന്റെ വീട്ടില്‍ ചെന്നില്ലെങ്കില്‍ കയ്യിലുള്ള ഫോട്ടോ നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരത്തെ ദേഹോപദ്രവകേസില്‍ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അനൂപ്, എ എസ് ഐ വിനോദ്, എസ് സി പി ഓ ജോബിന്‍, സി പി ഓമാരായ ആരോമല്‍, രശ്മി എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

No comments