Breaking News

കാറിന്റെ അലാറം മുഴങ്ങി; കുപ്രസിദ്ധ മോഷ്ടാവ് ഹോസ്ദുർഗ്ഗ് പോലീസിന്റെ പിടിയിൽ


കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ആപ്പില്‍ കുടുങ്ങി കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് റംസാനാണ്(25) കാഞ്ഞങ്ങാട് സൗത്തിലെ മീന്‍ വ്യാപാരി സന മന്‍സിലില്‍ വി.പി റിഷാദിന്റെ 20 ലക്ഷം രൂപ വിലവരുന്ന ഹ്യുന്‍ഡായി ക്രറ്റ കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്. വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച റംസാനെ പ്രദേശവാസികളുടെ സഹായത്തോടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.


റിഷാദ് സുരക്ഷയുടെ ഭാഗമായി കാറില്‍ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. കാറിന്റെ ലോക്ക് തുറക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമെത്തും. കഴിഞ്ഞദിവസം പുലര്‍ച്ചെ റംസാന്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ റിഷാദിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമെത്തി. ഉടന്‍ വിവരം റിഷാദ് പരിസരവാസികളെയും പൊലീസിനെയും അറിയിച്ചു. പിന്നീട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച റംസാനെ പ്രദേശവാസികളുടെ സഹായത്തോടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ടുദിവസം മുമ്പും ഇയാള്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. കേരളത്തില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ ഗോവയിലും കര്‍ണാടകത്തിലും അവിടെനിന്ന് മോഷ്ടിക്കുന്നവ കേരളത്തിലും വില്‍പ്പന നടത്തുന്നതാണ് റംസാന്റെ രീതിയെന്നും കേരള, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി 29-ഓളം വാഹന മോഷണ കേസില്‍ പ്രതിയാണ് റംസാനെന്നും പൊലീസ് വ്യക്തമാക്കി. ഹൊസ്ദുര്‍ഗ്ഗ്്, കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കണ്ണപുരം, കണ്ണൂര്‍ സിറ്റി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ വാഹനമോഷണ കേസുണ്ട്. മോഷ്ടിച്ച കാര്‍ കടത്തിക്കൊണ്ടു പോകുന്നതിനിടെ രണ്ടുവര്‍ഷം മുമ്പ് ഇയാളെ ഹോസ്ദുര്‍ഗ്ഗ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് വീണ്ടും വാഹനമോഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. റംസാനെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.


No comments