Breaking News

കാസർകോട് ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ


കാസറഗോഡ് :ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട്‌ ചെയ്യപെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.

വരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. ചിക്കൻപോക്സുകളിലെ കുമിളകളിൽ നിന്നുള്ള ദ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. 


ചിക്കൻപോക്സ് വൈറസിന്റെ ഇങ്കുബേഷൻ സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പു മുതൽ അവ ഉണങ്ങി പൊറ്റയാവുന്ന (5-8) ദിവസം വരെ അണുബാധ പകരാം.


 ലക്ഷണങ്ങൾ


 ചൊറിച്ചിൽ ഉളവാക്കുന്ന തടിപ്പുകൾ പിന്നീട് ദ്രാവകം നിറഞ്ഞ കുമികളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകളായി മാറും. പ്രാരംഭ ഘട്ടത്തിൽ, മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ളേഷ്മ സ്തരങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെട്ടേക്കാം. ഇവ പിന്നീട് പൊറ്റകളായി മാറുകയും 7-10 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകൾ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

മറ്റ്ലക്ഷണങ്ങൾ

ക്ഷീണം

കടുത്ത പനി

തലവേദന

വിശപ്പില്ലായ്മ

ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കുമിളകൾ


 പ്രതിരോധമാർഗങ്ങൾ 


ചിക്കൻപോക്സ് ഉണ്ടെങ്കിൽ, മറ്റുള്ളവരിൽ നിന്ന് അകന്ന് കഴിയുക. ഇത് അണുബാധ പകരാതിരിക്കാൻ സഹായിക്കും.


ചിക്കൻപോക്സ് ബാധിച്ചവർ ഉപയോഗിച്ച വസ്ത്രങ്ങൾ,ബെഡ് ഷീറ്റ്, പാത്രങ്ങൾ മുതലായ നിത്യോപയോഗവസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കാതിരിക്കുക.


നിങ്ങളുടെ കുഞ്ഞിന് ചിക്കൻപോക്സ് ഉണ്ടെങ്കിൽ, പൊറ്റകൾ കൊഴിഞ്ഞുപോകുന്നതു വരെ സ്കൂളിൽ വിടാതിരിക്കുക.


പരീക്ഷ എഴുതുന്ന ചിക്കൻ പോക്സ് ബാധിച്ച കുട്ടികൾക്ക് ആയതിനായി വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക റൂം സജ്ജീകരിക്കേണ്ടതാണ്.


ചിക്കൻപോക്സ് ബാധിച്ച കുട്ടികൾ പരീക്ഷ എഴുതാൻ പോകുമ്പോൾ പൊതു ഗതാഗതം ഉപയോഗിക്കരുത് എന്ന്

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )

കാസറഗോഡ് അറിയിക്കുന്നു

No comments