കടുത്തുരുത്തി സൈബർ ആക്രമണം; പ്രതി കാഞ്ഞങ്ങാട്ട് ലോഡ്ജിൽ മരിച്ച നിലയിൽ
സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് മാസം രണ്ടിനാണ് രാകേഷ് കുമാര്‍ പെരിന്തല്‍മണ്ണ എന്ന പേരില്‍ അരുണ്‍ ഇവിടെ മുറിയെടുത്തത്. കൂടുതല്‍ സമയവും മുറിക്കുള്ളില്‍ ചിലവഴിച്ച ഇയാള്‍ ഭക്ഷണം കഴിക്കാന്‍ മാത്രമായിരുന്നു. പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. മുറി തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമില്‍ നിന്നും ഐഡി കാര്‍ഡ് കണ്ടെത്തിയത്. വോട്ടര്‍ ഐഡി കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇതോടെയാണ് കോട്ടയത്തെ സൈബര്‍ കേസിലെ പ്രതിയെന്ന് പൊലീസിന് ഉറപ്പായത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് അരുണിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. അരുണ്‍ വിദ്യാധരന്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിയിരുന്നു.
No comments