17 കാരിയെ തട്ടിക്കൊണ്ടുപോകാൻ തിരുപനന്തപുരത്ത് നിന്നും കാറുമായി കാഞ്ഞങ്ങാട്ടേക്ക് : 4 അംഗ സംഘത്തെ ആൾക്കൂട്ടം കൈകാര്യം ചെയ്ത് തിരിച്ചയച്ചു
കാഞ്ഞങ്ങാട്: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് 17 കാരിയെ തട്ടികൊണ്ടു പോകാനായി കാര്‍ വാടകയ്‌ക്കെടുത്ത് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടെത്തിയ നാലംഗ സംഘത്തെ കൈകാര്യം ചെയ്ത് താക്കീത് നല്‍കി തിരിച്ചയച്ചു .കാഞ്ഞങ്ങാട് തീരപ്രദേശത്തെ കാമുകിയെ തേടിയെത്തിയ തിരുവനന്തപുരം ചിറയന്‍കീഴിലെ നാല് യുവാക്കളെയാണ് ആള്‍കൂട്ടം കൈകാര്യം ചെയ്തത്.
തന്നെ ഉടന്‍ കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊവിഡിന്റെ തടസ്സങ്ങള്‍ പോലും അവഗണിച്ച് കാറില്‍ മൂന്ന് കൂട്ടുകാരെയും കൂട്ടി യുവാവ് എത്തിയത്.
12 ന് ചിറയ്ന്‍കീഴില്‍ നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത് പുറപ്പെട്ട സംഘത്തിന്റെ കാര്‍ തൃശ്ശൂരില്‍വെച്ച് തകരാറിലാകുകയും നാട്ടുകാരുടെ സഹായത്തോടെ ശരിയാക്കി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയോടെ കാഞ്ഞങ്ങാടെത്തുകയുമായിരുന്നു.
കാഞ്ഞങ്ങാട്ടെത്തിയ സംഘം പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ മനസ്സിലാക്കി പെണ്‍കുട്ടിയുടെ വീട്ടു പരിസരത്തെത്തുകയായിരുന്നു. വീട്ടിനു മുന്നില്‍ പെണ്‍കുട്ടി ഇവര്‍ക്കായി കാത്തിരുന്നുവെങ്കിലും വീട്ടുകാര്‍ക്ക് ഇവര്‍ എത്തുന്ന വിവരം മുന്‍കുട്ടി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലരെ വിവരമറിയിച്ചിരുന്നു.വീട്ടു പരിസരത്ത് കാത്ത് നിന്ന ഒരു സംഘം യുവാക്കളെ പിടികൂടി ചേദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഫേസ്ബുക്ക് പ്രണയം ഇവര്‍ വെളിപ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ആള്‍കൂട്ടം യുവാക്കളെ കൈകാര്യം ചെയ്തത്.പിന്നീട് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി മടങ്ങി. സംഭവത്തില്‍ ആരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

No comments