മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി
കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവതിയുടെ അമ്മ ലീനയ്ക്കും കുത്തേറ്റു. ആക്രമണത്തിനിടെ പ്രതിയായ ഉമേഷ് ബാബുവിനും പരുക്കേറ്റു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തർക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുള്ള മലിനജലം അഭിരാമിയുടെ വീടിന് സമീപത്തൂടെയാണ് ഒഴുക്കിയിരുന്നത്. ഇതേ തുടർന്ന് അഭിരാമി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുനയ ചർച്ച നടന്നു.
ഇന്നലെ രാത്രി ഉമേഷ് ബാബു കത്തിയുമായെത്തി അഭിരാമിയേയും ലീനയേയും ആക്രമിക്കുകയായിരുന്നു. അഭിരാമി സംഭവ സ്ഥലത്തുതന്നെ മരിച്ചു. നിലത്തു കിടന്ന കത്തിയിലേക്ക് വീണാണ് ഉമേഷ് ബാബുവിന് പരുക്കേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
No comments