ചെന്നൈയിൽ അഞ്ചുമരണം; കടപുഴകി വീണത് ആയിരത്തോളം മരങ്ങൾ; വൈദ്യുതി ലൈനുകൾ തകർന്നു
ചെന്നൈ: നിവാർ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആയിരത്തോളം മരങ്ങൾ കടപുഴകി വീണതോടെ തമിഴ്നാട്ടിൽ വൈദ്യുതി വിതരണം താറുമാറായി. മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയിൽ തീരംതൊട്ട നിവാർ ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിൽ വ്യാപക കൃഷിനാശവുമുണ്ടായി. അപകട, വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് 2,27,300 പേരെയാണ്. മാറ്റിപ്പാർപ്പിച്ചത്. നിവാർ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിൽ നവംബർ 29വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി 11.30നും വ്യാഴാഴ്ച പുലർച്ചെ 2.30നും ഇടയിലാണ് കരകടന്നത്. പൂർണമായും കരയിൽ കടന്നശേഷം ദുർബലമായ കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നു. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിലാണ് കാറ്റ് വീശിയത്. അടുത്ത ദിവസങ്ങളിലും വെല്ലൂർ, റാണിപ്പേട്ട്, തിരുപത്തൂർ, ധർമപുരി, തിരുവണ്ണാമല എന്നീ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.101 വീടുകൾ നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. 26 കന്നുകാലികൾ ചത്തു. ചെന്നൈ, കടലൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, വിഴുപുരം തുടങ്ങിയ ജില്ലകളിൽ മരങ്ങൾ കടപുഴകിവീണു. വൈദ്യുതത്തൂണുകൾക്കും നാശമുണ്ടായി. കാറ്റിനൊപ്പം പെയ്ത മഴയിൽ ചെന്നൈ, കടലൂർ, വിഴുപുരം തുടങ്ങിയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
മുൻകരുതൽ നടപടികളെടുത്തതിനാൽ നാശനഷ്ടങ്ങൾ കുറയ്ക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. 3085 ദുരിതാശ്വാസ ക്യാമ്പുകൾ തയാറാക്കിയിരുന്നു. ക്യാമ്പുകളിൽനിന്ന് ഘട്ടംഘട്ടമായി ആളുകളെ വീടുകളിൽ തിരിച്ചെത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. താത്കാലികമായി അടച്ച ചെന്നൈ വിമാനത്തവളത്തിന്റെ പ്രവർത്തനം വ്യാഴാഴ്ച രാവിലെ ഒമ്പതോടെ പുനഃരാരംഭിച്ചു. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകളും പുനഃരാരംഭിച്ചു. ചെന്നൈയിൽ മെട്രോ, സബർബൻ ട്രെയിൻ സർവീസുകളും പുനഃരാരംഭിച്ചു. ദുരന്തസാധ്യതയുള്ള ജില്ലകളിലെ നിർത്തിവെച്ചിരുന്ന ബസ് സർവീസുകളും തുടങ്ങി.
No comments