ഇന്ന് അർധരാത്രി മുതൽ തദ്ദേശസ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണം; തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും.
അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കി. അങ്ങനെ പേരു ചേര്‍ത്തവരുടെ കൂട്ടിച്ചേര്‍ത്ത പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടികയിലെ 2.71 കോടി വോട്ടര്‍മാരില്‍ 1,41,94,775 സ്ത്രീകളും 1,29,25,766 പുരുഷന്മാരുമാണ്. ട്രാന്‍സ്‌ജെന്‍ഡർ വിഭാഗത്തിൽ പെട്ട 282 പേരും പട്ടികയിലുണ്ട്.
ഇന്ന് അര്‍ധരാത്രി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ കാലാവധി കഴിയും. മട്ടന്നൂരും കഴിഞ്ഞ തവണ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്ഥാനമേറ്റെടുക്കല്‍ വൈകിയ അമ്പതോളം തദ്ദേശ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയിലാണ് കാലാവധി കഴിയുന്നത്. ഇവിടങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കും വരെ ഉദ്യോഗസ്ഥ ഭരണമാകും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 19 ആണ്. 20ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ഡിസംബര്‍ എട്ട്,10,14 തീയതികളിലായി മൂന്നുഘട്ടമായാണ് ഇത്തവണ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ്. 16ന് വോട്ടെണ്ണും.
941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍, 152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 86 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍ ആറു കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെക്കാണ് പൊതു തെരഞ്ഞെടുപ്പ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുനര്‍ വിജ്ഞാപനം ചെയ്ത സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പും ഇന്നു നടക്കും.
No comments