കാഞ്ഞങ്ങാട് ജില്ലാശുപത്രി പൂർവ്വസ്ഥിതിയിൽ പ്രവർത്തനം തുടങ്ങി
കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ്കോവിഡ് ആശുപത്രിയാക്കി മാറ്റിയ കാഞ്ഞങ്ങാട് ജില്ലാശുപത്രി ഇന്നു മുതൽ പൂർവസ്ഥിതിയിലേക്ക്. ജനറൽ മെഡിസിൻ, ഇഎൻടി, ഓർത്തോ എന്നിവയുടെ ഒപി വിഭാഗവും ഫിസിയോതെറാപ്പിയുമാണ് ഇന്നുമുതൽ സജ്ജമാവുക. കിടത്തിചികിത്സ, ഗൈനക്കോളജി, കുട്ടികളുടെ ഒപി, നേത്രരോഗം എന്നിവ അഞ്ചിനുള്ളിൽ സജ്ജമാകുമെന്ന് ആശുപത്രി സൂപ്രണ്ട് കെ.വി.പ്രകാശൻ പറഞ്ഞു.
നിലവിൽ ഇവിടെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന രണ്ടുപേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് ഇന്നലെ മാറ്റി. ഏറ്റവുമൊടുവിലായി 29 പേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഏഴുപേരെ തെക്കിൽ ടാറ്റ ആശുപത്രിയിലേക്കും 11 പേരെ ഉക്കിനടുക്ക മെഡിക്കൽ കോളജിലേക്കും ബാക്കിയുള്ളവരെ പരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ 550 രോഗികളെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഇതിൽ 250 പേരുടെ നില ഗുരുതരമായിരുന്നു. 35 പേർ മരിച്ചു.പരിയാരം മെഡിക്കൽ കോളജിൽ കിടത്തിചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനെതുടർന്നാണ് ജില്ലാശുപത്രിയെ പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.
ചികിത്സസൗകര്യങ്ങളുടെ അഭാവം കൊണ്ട് വീർപ്പുമുട്ടുന്ന ജില്ലയിലെ ജനങ്ങൾക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിച്ചത്. രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടും ആശുപത്രിയെ സാധാരണനിലയിലേയ്ക്ക് മാറ്റാത്തതിൽ പ്രതിഷേധിച്ച് സമൂഹത്തിന്റെ വിവിധതുറകളിൽപ്പെട്ടവർ കർമസമിതി രൂപീകരിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്തിയിരുന്നു.ഇതേത്തുടർന്നാണ് അധികൃതർ തീരുമാനം പിൻവലിക്കാൻ നിർബന്ധിതരായത്.
മാറ്റമില്ലാതെ ടാറ്റാ ആശുപത്രി
തെക്കിലിൽ ടാറ്റ ഗ്രൂപ്പ് നിർമിച്ചുനൽകിയ ആശുപത്രി ഇപ്പോഴും പ്രാഥമികചികിത്സാകേന്ദ്രത്തിന്റെ നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. മൂന്നുമാസം മുന്പ് നിർമാണം പൂർത്തിയാക്കിയ ആശുപത്രിയിൽ ഒരു മാസം മുന്പാണ് 40 സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ 191 തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവായത്. എന്നാൾ നാളിതുവരെയായിട്ടും അഞ്ചു ഡോക്ടർമാരെ മാത്രമാണ് ഇവിടെ നിയമിച്ചത്.
നഴ്സുമാർ മറ്റു ജീവനക്കാരെ ഇതുവരെയും നിയമിച്ചിട്ടില്ല. കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ചില ജീവനക്കാരെ ഇങ്ങോട്ട് മാറ്റുകയാണ് ചെയ്തിട്ടുള്ളത്. ഇവിടെ 25 രോഗികളാണ് ചികിത്സയിലുള്ളത്. നാളിതുവരെയായിട്ടും ഓക്സിജൻ വിതരണത്തിനുള്ള സൗകര്യം ഇവിടെ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഉടൻതന്നെ ഇതിന്റെ നിർമാണം ആരംഭിക്കുമെന്നാണ് അവർ നൽകുന്ന വിശദീകരണം. അതേസമയം ഉക്കിനടുക്ക മെഡിക്കൽ കോളജിൽ ഒരേസമയം 50 രോഗികൾക്ക് ഓക്സിജൻ നൽകാൻ സൗകര്യമുണ്ട്.
No comments