തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് പോളിങ് ബൂത്തുകളിലേക്കുള്ള സാനിറ്റൈസറും മാസ്കുമെത്തി
കാസര്‍കോട്: ജില്ലയില്‍ മൂന്നാംഘട്ടത്തിലാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് എങ്കിലും ഒരുക്കങ്ങള്‍ സജീവമാണ്. വോട്ടിങ് യന്ത്രങ്ങളല്ല സാനിറ്റൈസര്‍ കുപ്പികളും മാസ്കുകളുമാണ് ആദ്യഘട്ടത്തില്‍ വിതരണംചെയ്യുന്നത്. കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഇങ്ങനെയും കൂടിയാണ്.
നല്ലൊരു പെട്ടി, പെട്ടിക്കകത്ത് N 95 മാസ്കുകള്‍, കയ്യുറ, ചെറുതും വലുതുമായ സാനിറ്റൈസര്‍ കുപ്പികള്‍. വീണ്ടും ഉപയോഗിക്കാൻ പറ്റാത്തഫെയ്സ് ഷീൽഡുകൾ, വീണ്ടും ഉപയോഗിക്കാവുന്ന ഫെയ്സ് ഷീൽഡുകള്‍. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ഒരുങ്ങിത്തന്നെയാണ്. ഓരോ പോളിങ് ബൂത്തിലേക്കും ഓരോ ബോക്സുകളാണ് നല്‍കുക. കാസര്‍കോട് ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള വെയര്‍ഹൗസില്‍നിന്നാണ് വിതരണം ചെയ്യുന്നത്. മൂന്ന് നഗരസഭകളിലേക്കും ആറ് ബ്ലോക്കിലേക്കുമാണ് വിതരണം ചെയ്യുക. അവിടെനിന്ന് ജില്ലയിലെ 1409 പോളിങ് സ്റ്റേഷനുകളിലേക്ക് എത്തിക്കും.
തീര്‍ന്നില്ല..പിപിഇ കിറ്റും തെര്‍മല്‍ സ്കാനര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇനിയും പുറകെ വരും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ഓര്‍ഡര്‍ അനുസരിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് വിതരണം. മാസ്ക് ധരിച്ച് വോട്ടർമാർ ബൂത്തിൽ കയറുമ്പോഴും വോട്ടുചെയ്തു ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും പുരട്ടണം. എല്ലാ വോട്ടർമാരും പേനയും വോട്ടിങ് യന്ത്രവും തൊടുന്നതിനാലാണിത്. പോളിങ് ബൂത്തിലെ ജീവനക്കാർക്കും മൂന്നെണ്ണം വീതമുള്ള മാസ്ക്കുകൾ നൽകും. സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാർ മാസ്ക് സ്വന്തം നിലയിൽ കരുതണം
No comments