പാർട്ടി ഗ്രാമമായ ചീമേനിയിൽ 35 കുടുംബങ്ങൾ വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങുന്നു.
ചീമേനി: ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈനിനായി സ്ഥലം വിട്ട് നൽകിയ ചീമേനി ചള്ളുവക്കോട്ടെ 35 സി.പി.ഐ.എം കുടുംബങ്ങളാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നത്.
നഷ്ടപരിഹാരത്തുക വാങ്ങി എടുക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ മുൻ ചെയർമാനും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ സി.കെ ചന്ദ്രൻ, ആക്ഷൻ കമ്മിറ്റി കൺവീനറും ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയുമായ കെ ആർ രാജേഷ് എന്നിവർ വഞ്ചിച്ചുവെന്ന് കുടുംബങ്ങൾ ആരോപിക്കുന്നത്.
ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാര തുക കിട്ടാനുള്ള കുടുംബങ്ങൾക്ക് വെറും മുപ്പതിനായിരം രൂപ മാത്രമാണ് നൽകിയത്.
ആക്ഷൻ കമ്മിറ്റി ചെയർമാൻ സി കെ ചന്ദ്രൻ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും കോടതിയിൽ കൃത്യമായി ഹാജരാകാത്തതിനേയും തുടർന്ന് കേസ് തള്ളുകയും ചെയ്തു.
ആക്ഷൻ കമ്മറ്റി കൺവീനറായിരുന്ന കെ.ആർ രാജേഷ് ഗെയിലിൽ പി.ആർ.ഒ ആയി നിയമനം നേടിയതിൽ ദുരൂഹതയുണ്ടെന്നും ഇവർ ആരോപിക്കുന്നു .
2012 ൽ പദ്ധതിക്കായി സ്ഥലം വിട്ടു നൽകിയവർക്ക് 2013 ൽ തുഛമായ തുക നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇത് തൃപ്തികരമല്ലെന്ന് കാണിച്ചു 2014ൽ കേസ് ആരംഭിച്ചു. പിന്നീട് ഗെയിലിന് വേണ്ടി കേരള കാർഷിക സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം കണക്കാക്കിയ നഷ്ട പരിഹാര തുകയാണ് മുഴുവനായി വിതരണം ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടുന്നത്. നഷ്ടപരിഹാരത്തുക നൽകാതിരിക്കാൻ ഒത്തുകളിച്ചവർക്കെതിരെ പാർട്ടിയിൽ പരാതി നൽകിയിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. വഞ്ചിക്കപ്പെട്ടതിൽ മനം മടുത്ത പാർട്ടി കുടുംബങ്ങൾ കൂടിയായ നൂറോളം വോട്ടർമാരാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നത്, ഇത് വാർഡിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത.

No comments