സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു: പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം
കൊല്ലം: ജില്ലയിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മൺറോത്തുരുത്ത് സ്വദേശി മണിലാൽ എന്ന ലാൽ (53) ആണ് കൊല്ലപ്പെട്ടത് . ഇവിടെ മയൂഖം എന്ന പേരിൽ ഹോംസ്റ്റേ നടത്തി വരികയായിരുന്നു. സംഭവത്തിൽ മണിലാലിന്‍റെ പരിചയക്കാരനായ അശോകൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മൺറോത്തുരുത്ത് കാനറ ബാങ്കിന് സമീപം വച്ചായിരുന്നു സംഭവം. എന്തോ വാക്കുതർക്കത്തിനൊടുവിൽ അശോകന്‍ മണിലാലിനെ കുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ അതുവഴിവന്ന കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൃത്യത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ രാത്രി വൈകി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച വ്യക്തിയാണ് അശോകൻ. ഇയാളുടെ സുഹൃത്ത് സത്യനും പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകർ ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആസൂത്രിതമായ നടത്തിയ കൊലപാതകമാണിതെന്നാണ് ആരോപണം.
എന്നാല്‍ സംഭവവുമായി ഒരു ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് ബിജെപി വിശദീകരണം പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് രക്തസാക്ഷിയെ സൃഷ്ടിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നതെന്നാണ് ബിജെപി ജില്ലാനേതൃത്വത്തിന്‍റെ പ്രതികരണം.

No comments