Breaking News

പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സിന്തറ്റിക് ട്രാക്ക്; ധാരണാപത്രം ഒപ്പിട്ടു

പരിയാരം: വടക്കേ മലബാറിൽ ഖേലോ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആദ്യത്തെ സിന്തറ്റിക് ട്രാക്കിന്റെ നിർമാണ പ്രവൃത്തികൾക്കായുള്ള ധാരണാപത്രം ഒപ്പിട്ടു. കണ്ണൂർ ഗവ. മെഡിക്കൽ കോളജും നിർമാണ ഏജൻസിയായ കായിക യുവജനകാര്യവകുപ്പ് കേരള സർക്കാരുമായാണ് ധാരണാപത്രം.


ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ജനുവരി അവസാനത്തോടെ പ്രവൃത്തികൾ ആരംഭിക്കും. ട്രാക്കിനോടനുബന്ധിച്ചുള്ള ഫുട്‌ബോൾ ഫീൽഡ് നാച്വറൽ ഗ്രാസിൽ പണിയുന്നതിനായി തുക എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് ടി.വി.രാജേഷ് യോഗത്തിൽ അറിയിച്ചു.


ഐ.എ.എ.എഫ്. സ്റ്റാൻഡേർഡ് എട്ടുലൈൻ സിന്തറ്റിക് ട്രാക്കും ജമ്പിങ് പിറ്റും ഡ്രെയിനേജോടുകൂടിയ ഫുട്‌ബോൾ ഫീൽഡും ട്രാക്കിന്റെ സുരക്ഷയ്ക്കായുള്ള ഫെൻസിങ്ങിനുമായി 6.17 കോടി രൂപയും കാണികൾക്കായുള്ള പവലിയൻ, കായികതാരങ്ങൾക്കായുള്ള ഡ്രസ് ചെയ്ഞ്ചിങ് റൂം, ബാത്ത്‌റൂം, ശുചിമുറികൾ എന്നിവയ്ക്കായി 83 ലക്ഷം രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്.


ജില്ലയിൽ മങ്ങാട്ടുപറമ്പ്‌ യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്കാണ്‌ നിലവിലുള്ളത്. പണിപൂർത്തിയായി കൊണ്ടിരിക്കുന്ന ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം എന്നിവയ്ക്ക് പുറമേയാണ് നാലാമത്തെ സിന്തറ്റിക് ട്രാക്ക് നിലവിൽവരുന്നത്. ഒരു ജില്ലയിൽ തന്നെ നാല് സിന്തറ്റിക് ട്രാക്കുള്ളത് തിരുവനന്തപുരത്ത്മാത്രമാണ്.


ടി.വി.രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. പ്രിൻസിപ്പൽ ഡോ. കെ.എം.കുര്യാക്കോസ്. കായിക യുവജനകാര്യ വകുപ്പ് എക്സി. എൻജിനീയർ ആർ.ബിജു, ഡെപ്യൂട്ടി എൻജിനീയർ സി.ആനന്ദകൃഷ്ണ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.സുദീപ്, ലേ സെക്രട്ടറി എം.വൈ.സുനിൽ, അസി. എക്സി. എൻജീനിയർ കെ.വിനോദ്, കായിക വിഭാഗം മേധാവി ഡോ. പി.പി.ബിനീഷ് എന്നിവർ പങ്കെടുത്തു.

No comments