പോലീസ് ജീപ്പ് തല്ലിത്തകർത്ത് പ്രതികളെ രക്ഷപെടുത്തി
കോവളം: തിരുവല്ലത്ത് അക്രമിസംഘം പൊലീസ് ജീപ്പ് തല്ലിത്തകര്‍ത്ത് പ്രതികളെ രക്ഷപ്പെടുത്തി. വണ്ടിത്തടം ശാന്തിപുരം ജംഗ്ഷനു സമീപം പാപ്പാന്‍ ചാണി റോഡില്‍ ഇന്നലെ രാത്രി 7 ഓടെയാണ് സംഭവം. നഗരത്തില്‍ അടുത്തിടെ നടന്ന മോഷണം, കഞ്ചാവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട് സുധിയെന്നയാളെ കഴിഞ്ഞ ദിവസം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അന്വേഷണത്തില്‍ കൂട്ടുപ്രതിയായ ശാന്തിപുരം നന്ദു വണ്ടിത്തടം പാപ്പാന്‍ചാണിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണെന്ന് മനസിലായി. തുടര്‍ന്നാണ് പൊലീസ്
പാപ്പാന്‍ചാണിയിലെ ശാന്തിപുരത്ത് എത്തിയത്.
പ്രതി താമസിക്കുന്ന വീടിന് 50 മീറ്റര്‍ അടുത്ത് എത്തിയപ്പോഴേക്കും പൊലീസിന് നേര്‍ക്ക് ചിലര്‍ കല്ലെറിഞ്ഞു.
പൊലീസ് ജീപ്പിനുനേരെ അക്രമികള്‍ പെട്രോള്‍ ബോംബും എറിഞ്ഞു. ഈ സമയത്താണ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി രക്ഷപ്പെട്ടത്. പൊലീസ് ജീപ്പിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
സമീപത്തെ വീടുകളില്‍ അഭയം തേടിയ ഉദ്യോഗസ്ഥരെ കൂടുതല്‍ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി തിരുവല്ലം പൊലീസ് അറിയിച്ചു.
No comments