ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 72.09 ശതമാനം പോളിംഗ്
തിരുവനന്തപുരം:കോവിഡ് ഭീതി നിലനിൽക്കുന്നതിനിടെ തദ്ദേശതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആദ്യഘട്ടത്തിൽ 72.09 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.
പതിവ് പോലെ തിരുവനന്തപുരം ജില്ലയിൽ പോളിംഗ് കുറഞ്ഞു നിന്നപ്പോൾ കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം - 69.14, കൊല്ലം- 72.85, പത്തനംതിട്ട - 69.36, ആലപ്പുഴ -76.49, ഇടുക്കി - 74.03 എന്നിങ്ങനെയാണ് ജില്ലകളിലെ പോളിംഗ് ശതമാനം.
അഞ്ച് ജില്ലകളിലും പോളിംഗ് ബൂത്തിലേക്ക് ജനം ഒഴുകിയെത്തുന്നതാണ് കാണാൻ സാധിച്ചത്. പല ബൂത്തുകളിലും വലിയ തിരക്കു അനുഭവപ്പെട്ടതോടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടു. പലയിടത്തും വോട്ടർമാർ സാമൂഹിക അകലമടക്കം പാലിക്കാതെ തിരക്ക് കൂട്ടിയപ്പോൾ ഉദ്യോഗസ്ഥരും പോലീസും കാഴ്ചക്കാരായി.
വോട്ടെടുപ്പ് അവസാനിച്ചപ്പോൾ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊല്ലത്ത് വോട്ടെടുപ്പ് തുടങ്ങിയപ്പോൾ സിപിഎം ചിഹ്നം പതിച്ച മാസ്ക്കുമായെത്തിയ പ്രിസൈഡിംഗ് ഓഫിസറെ മാറ്റി. തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.

No comments